തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ സ്വപ്ന സുരേഷും പി സി ജോർജും ശ്രമിച്ചുവെന്ന കേസിൽ സരിത നൽകിയ രഹസ്യമൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയാണ് പ്രത്യേക സംഘത്തിന് ലഭിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് സമീപിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സരിതയെ കൊണ്ട് അന്വേഷണ സംഘം രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയിൽ പറയുന്ന മറ്റ് ചില കാര്യങ്ങൾകൂടി പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. നിലവിലെ കേസുമായി ബന്ധമില്ലാത്ത പുതിയ വെളിപ്പെടുത്തലുകൾ മൊഴിയിലുണ്ടെങ്കിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ തൃക്കാക്കര തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഴിച്ചുവിടാനായിരുന്നു ലക്ഷ്യമെന്നും ചില നിയമ തടസ്സങ്ങളും ചിലരെ സംരക്ഷിക്കേണ്ടതും ഉള്ളത് കൊണ്ട് ആ ലക്ഷ്യം നടന്നില്ലെന്നും മൊഴി നൽകിയ ശേഷം സരിത പ്രതികരിച്ചിരുന്നു.