ഷിന്‍ഡെ വഞ്ചകന്‍; രൂക്ഷവിമര്‍ശനവുമായി ശിവസേന മുഖപത്രം സാമ്‌ന

മഹാരാഷ്ട്രയില്‍ ഇരുപക്ഷവും യോഗം വിളിച്ച് ചേര്‍ക്കുന്നതിനിടെ പ്രിയങ്ക ഗാന്ധി മുംബൈയില്‍ എത്തി. സ്വകാര്യ സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, കൂടുതല്‍ എംഎല്‍എമാര്‍ ഷിന്‍ഡെ ക്യാമ്പിലാണ്. 44 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ വ്യക്തമാക്കി. 34 ശിവസേന എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് ഷിന്‍ഡെ പക്ഷം പറയുന്നു. ഇന്ന് രാവിലെയോടെ മൂന്ന് ശിവസേന എംഎല്‍എമാര്‍ കൂടി കുടുംബസമേതം ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് എത്തി.

അതേസമയം, ‘സിബിഐയെയും ഇഡിയെയും പേടിച്ചോടിയതാണ് ഷിന്‍ഡെ’ എന്ന് ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’ ഏകനാഥ് ഷിന്‍ഡെയെ രൂക്ഷമായി വിമര്‍ശിച്ച് എഡിറ്റോറിയലെഴുതി. ‘ഷിന്‍ഡെ വഞ്ചിച്ചെന്നും സാമ്‌ന പറയുന്നു. ഷിന്‍ഡെ ക്യാമ്പില്‍ നിലവില്‍ 34 എംഎല്‍എമാരുണ്ടെന്നാണ് സൂചന. കൂറുമാറ്റനിരോധനനിയമം ഒഴിവാകണമെങ്കില്‍ നാല് എംഎല്‍എമാരുടെ പിന്തുണ കൂടി ഷിന്‍ഡെയ്ക്ക് വേണം. ഷിന്‍ഡെയ്‌ക്കൊപ്പം അഞ്ച് സ്വതന്ത്ര എംഎല്‍എമാര്‍ കൂടിയുണ്ട്. എന്നാല്‍, ഷിന്‍ഡെയ്‌ക്കൊപ്പം ഇപ്പോഴുള്ള 17 സേനാ എംഎല്‍എമാര്‍ തിരികെ മുംബൈയ്ക്ക് വരാന്‍ തയ്യാറാണെന്നും അവരെ തിരികെ അയക്കാതെ പിടിച്ചു വച്ചിരിക്കുകയാണെന്നുമാണ് ശിവസേനയിലെ ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നത്.

ഇന്ന് ശിവസേനയും എന്‍സിപിയും തുടര്‍ച്ചയായി സ്ഥിതി വിലയിരുത്താന്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. രാവിലെ 11 മണിക്ക് ‘മാതോശ്രീ’യില്‍ ശിവസേന നേതാക്കളുടെ യോഗം ചേര്‍ന്നിട്ടുണ്ട്. രാവിലെ 11.30-യ്ക്ക് ഡല്‍ഹിയില്‍ വൈ ബി ചവാന്‍ സെന്ററില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും നേതൃയോഗം വിളിച്ചിട്ടുണ്ട്.