ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ജോത്സ്യനായി ചെലവിട്ടത് 16 ലക്ഷമെന്ന് റിപ്പോര്‍ട്ട്‌

എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ സുനില്‍ ഛേത്രിയും സംഘവും വിജയം കൈവരിച്ചിരിക്കുകയാണ്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഭാഗ്യം ടീമിന് ലഭിക്കാന്‍ എല്ലാ ശ്രമങ്ങളും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ ടീമിന് പ്രചോദനം നല്‍കുന്നതിനായി ഒരു ജ്യോത്സ്യനെ നിയമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി 16 ലക്ഷം രൂപയാണ് മുടക്കിയത്.

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ടീം യോഗ്യത നേടിയത്. കംബോഡിയക്കെതിരെ 2-0ന്റെ വിജയവുമായി ആയിരുന്നു ഇന്ത്യയുടെ തുടക്കം. പിന്നീട് അഫ്ഗാനിസ്ഥാനെ 2-1നും ഹോങ്കോങ്ങിനെ 4-0നും തോല്‍പ്പിച്ചാണ് ഇന്ത്യ യോഗ്യത നേടിയെടുത്തത്. ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കണ്ടത്. ‘ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് വേണ്ടി ഒരു മോട്ടിവേറ്ററെ നിയമിച്ചിട്ടുണ്ട്. ഒരു ജ്യോതിഷ സ്ഥാപനമാണ് ടീമിന് പ്രചോദനം നല്‍കാനായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്,’ ടീമുമായി ബന്ധപ്പെട്ട ഒരാള്‍ പിടിഐയോട് പറഞ്ഞു. ‘വ്യക്തമായി പറഞ്ഞാല്‍ ടീമിനെ പ്രചോദിപ്പിക്കുന്നതിനായി ഒരു ജ്യോത്സ്യനെ നിയമിച്ചിരിക്കുകയാണ്. 16 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജ്യോതിഷ സ്ഥാപനം ടീം അംഗങ്ങള്‍ക്ക് മൂന്ന് സെഷനാണ് നല്‍കിയത്. എന്നാല്‍ ഇത്തരം ക്ലാസ്സുകളെക്കുറിച്ച് തനിക്ക് ഒരറിവുമില്ലെന്ന് കൊല്‍ക്കത്തക്കാരനായ ഒരു ഇന്ത്യന്‍ താരം പറഞ്ഞു. താന്‍ വൈകിയാണ് ടീമിനൊപ്പം ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി സുനന്ദോ ധര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ തയ്യാറായില്ല. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ തനുമയ് ബോസ് എഐഎഫ്എഫിന്റെ ഈ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘യൂത്ത് ലീഗുകളും ടൂര്‍ണമെന്റുകളും കൃത്യമായി നടത്താന്‍ പോലും തയ്യാറാവാത്ത ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇത്തരം കാര്യങ്ങളുടെ പുറകേ പോവുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നല്ല പേര് കളയാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ,’ ബോസ് പിടിഐയോട് പറഞ്ഞു. വിശദമായി അന്വേഷണം നടത്തി ആരെല്ലാമാണ് ഇതിന്റെ ഉത്തരവാദികളെന്ന് കണ്ടെത്തണം. നിരവധി അഴിമതികള്‍ ഇത് പോലെ പുറത്ത് വന്നേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.