ഒക്ടോബറിനുള്ളിൽ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കണം; നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജില്ലയിൽ വിവിധ കാരണങ്ങളാൽ തീർപ്പാക്കാത്ത ഫയലുകൾ ഒക്ടോബർ മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. ഓൺലൈനായി നടത്തിയ ജില്ലാതല ഫയൽ അദാലത്ത് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെ സർക്കാർ ഓഫീസുകളിൽ തീർപ്പാക്കാനുള്ള ഫയലുകളുടെ കൃത്യമായ കണക്ക് എല്ലാ വകുപ്പുകളും ജൂൺ 21ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഓരോ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തരം തിരിച്ച് സമയബന്ധിതമായി തീർപ്പാക്കണം. ഇതിനായി ആക്ഷൻ പ്ലാൻ തയാറാക്കി ജൂൺ 25 നകം ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. സാങ്കേതിക കാരണങ്ങളാൽ തീർപ്പാക്കാൻ സാധിക്കാത്ത ഫയലുകൾ സംബന്ധിച്ച് ജില്ലാ ഓഫീസർ മുഖേന വകുപ്പ് മേധാവികളെ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.

തീർപ്പാക്കാനുള്ള ഫയലുകൾ സംബന്ധിച്ച് എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച ജില്ലാതല അവലോകന യോഗം നടത്താനും തീരുമാനമായി. ദീർഘകാലം ഫയലുകൾ തീർപ്പാക്കാതെ കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. ഒരു ഓഫീസിലും ഫയൽ കെട്ടിക്കിടക്കാൻ പാടില്ലെന്നും ഫയലുകളുടെ നീക്കം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പു മേധാവികളുമായി നടന്ന ചർച്ചയിൽ തീർപ്പാക്കാനുള്ള ഫയലുകളുടെ കണക്ക് മന്ത്രി വിലയിരുത്തി. കൃത്യമായ പ്രവർത്തനങ്ങൾ നടത്തിയവരെ മന്ത്രി അഭിനന്ദിച്ചു.

സംസ്ഥാന തലത്തിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് ഫയലുകൾ തരം തിരിച്ച് ലിസ്റ്റ് തയ്യാറാക്കും. എല്ലാ ഓഫീസുകളിലും ഒരു നോഡൽ ഓഫീസറും മൂന്ന് ഉദ്യോഗസ്ഥർ അടങ്ങിയ അദാലത്ത് സെൽ രൂപികരിക്കുമെന്നും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. വരും മാസങ്ങളിൽ അദാലത്ത് നടത്താനുള്ള തീയതി വകുപ്പു മേധാവികളുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും കളക്ടർ പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ എം മഹാജൻ, എഡിഎം ബി. രാധാകൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തു.