കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതു പോലെ അഗ്നിപഥും പിന്‍വലിക്കേണ്ടി വരും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് നടക്കുന്ന യുവാക്കളുടെ പ്രതിഷേത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പിന്‍വലിക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി.

‘കഴിഞ്ഞ വര്‍ഷം കാര്‍ഷിക നിയമം പിന്‍വലിച്ച ശേഷം രാജ്യത്തെ കര്‍ഷകരോട് മാപ്പ് പറഞ്ഞപോലെ ഇത്തവണ രാജ്യത്തെ യുവാക്കളോട് മോദിയ്ക്ക് മാപ്പ് പറയേണ്ടി വരും. ജയ് ജവാന്‍, ജയ് കിസാന്‍’ എന്ന വാക്യത്തിലെ മൂല്യങ്ങളെ കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ അപമാനിച്ചു. കാര്‍ഷിക നിയമം പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതുപോലെ ഇതിലും സംഭവിക്കും’- അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീം പ്രകാരം 17.5 വയസിനും 23 വയസിനുമിടയിലുളള യുവാക്കള്‍ക്ക് അപേക്ഷിക്കാം. നാല് വര്‍ഷത്തേക്ക് സൈന്യത്തില്‍ അംഗമാകുന്ന സ്‌കീമാണിത്. അതിന് ശേഷം നിര്‍ബന്ധിത വിരമിക്കലാണുളളത്. എന്നാല്‍, 25 ശതമാനം പേര്‍ക്ക് സൈന്യത്തില്‍ തുടരാനാകും. വിരമിക്കുന്നവര്‍ക്ക് ഗ്രാറ്റുവിറ്റിയോ പെന്‍ഷന്‍ ആനുകൂല്യമോ ലഭിക്കില്ല. അതേസമയം, അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് വഴി തൊഴില്‍ നേടുന്നവരുടെ ഭാവി സുരക്ഷിതമാണെന്നാണ് കേന്ദ്രം പറയുന്നത്.