അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സിഖ് ഗുരുദ്വാരക്ക് നേരെ ഭീകരാക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഗുരുദ്വാര കാര്‍ത്തെ പര്‍വാനില്‍ ഭീകരാക്രമണം. കാബൂള്‍ സമയം രാവിലെ 7:15നാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. ഐഎസ് ഖൊറാസാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

ആയുധധാരികള്‍ ഗുരുദ്വാരക്ക് ഉള്ളിലേക്ക് കയറി വെടിയുതിര്‍ത്തതിനാല്‍ ഗുരുദ്വാര മുഴുവനായി അഗ്‌നിക്കിരയായതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഗുരുദ്വാരയുടെ കാവല്‍ക്കാരന്‍ വെടിയേറ്റ് മരിക്കുകയും മൂന്ന് താലിബാന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് അക്രമികളെ താലിബാന്‍ സൈനികര്‍ വളഞ്ഞു. കുറഞ്ഞത് 7-8 പേരെങ്കിലും ഇപ്പോഴും ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, മുപ്പതോളം അഫ്ഗാന്‍ ഹിന്ദുക്കളും സിഖുകാരും ഗുരുദ്വാരയില്‍ പ്രഭാത പ്രാര്‍ത്ഥനക്ക് ഉണ്ടായിരുന്നുവെന്നും അക്രമികള്‍ പരിസരത്ത് പ്രവേശിച്ചതോടെ ചിലര്‍ ഓടി രക്ഷപ്പെട്ടെന്നും ബിജെപി എംഎല്‍എ മഞ്ജീന്ദര്‍ സിംഗ് സിര്‍സ വ്യക്തമാക്കി. ആക്രമണത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഗുരുദ്വാരയ്ക്കുള്ളില്‍ താമസിക്കുന്ന എല്ലാവരും കൊല്ലപ്പെട്ടതായി കരുതുന്നുവെന്ന് ഇന്ത്യന്‍ വേള്‍ഡ് ഫോറം ചീഫ് പുനീത് സിംഗ് ചന്ധോക്ക് ചൂണ്ടിക്കാട്ടി.