നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവന്റെ അച്ഛനമ്മമാരുടെ മൊഴി രേഖപ്പെടുത്തി

kavya

കൊച്ചി: നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. നടിയെ ആക്രമിച്ച കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ടാണ് നടപടി. അച്ഛൻ മാധവൻ, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്താനായി ഇവർക്ക് ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നൽകിയിരുന്നു.

ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിന്റെ വീടായ പത്മസരോവരത്തിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യാ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് ക്രൈബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

മൊബൈൽ സേവന ദാതാക്കളിൽ നിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച് കാവ്യയുടെ അമ്മയുടെ പേരിലാണ് സിം കാർഡ് എടുത്തതെന്ന് കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളിൽ വിശദീകരണം തേടാനാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. ടി എൻ. സുരാജ് ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇത് പറയാൻ ഇടയായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സബിതയെ ചോദ്യം ചെയ്തത്.