അഫ്ഗാനെ ഒതുക്കി ഇന്ത്യ

കൊല്‍ക്കത്ത: ഏഷ്യാകപ്പ് യോഗ്യതാ റൗണ്ട് ഫുട്‌ബോളില്‍ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് കീഴടക്കി ഇന്ത്യ. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ 85 മിനിട്ടുവരെ ഗോള്‍രഹിതമായിരുന്ന മത്സരത്തിന്റെ അവസാന അഞ്ചുമിനിട്ടുകളിലാണ് മൂന്ന് ഗോളുകളും പിറന്നത്. ഇന്ത്യയ്ക്ക് വേണ്ടി സുനില്‍ ഛെത്രിയും മലയാളി താരം സഹല്‍ അബ്ദുസമദുമാണ് സ്‌കോര്‍ ചെയ്തത്.

86-ാം മിനിട്ടില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് നേരിട്ട് സുനില്‍ ഛെത്രിയാണ് വലകുലുക്കിയത്. എന്നാല്‍ രണ്ട് മിനിട്ടിനകം സുബെയ്ര് അമീരിയിലൂടെ അഫ്ഗാന്‍ ഗോള്‍ മടക്കിയെങ്കിലും ഇന്ത്യ പോരാട്ടം നിറുത്തിയില്ല. ഇന്‍ജുറി ടൈമിന്റെ ആദ്യമിനിട്ടില്‍ ബോക്‌സിനുള്ളില്‍ ആഷിഖ് കരുണിയനും സഹലും ഒത്തുചേര്‍ന്ന് നടത്തിയ ഒരു മുന്നേറ്റത്തിനൊടുവിലാണ് സഹല്‍ വലകുലുക്കി ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

കഴിഞ്ഞ ദിവസം ഇതേ വേദിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ കംബോഡിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയിരുന്നു. നായകന്‍ സുനില്‍ ഛെത്രിയാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയിരുന്നത്. ഛെത്രിയിലായിരുന്നു ഇന്നലെയും ഇന്ത്യയുടെ പ്രതീക്ഷകള്‍.എന്നാല്‍ 85-ാം മിനിട്ടുവരെ ഇന്ത്യയുടെ മുന്നേറ്റങ്ങളെ അഫ്ഗാന്‍ പ്രതിരോധം തടുക്കുകയായിരുന്നു.