പ്രളയത്തിൽ നശിച്ച ആലപ്പുഴയിലെ 925 വീടുകൾക്ക് ഉടൻ നഷ്ടപരിഹാരം; മുഖ്യമന്ത്രി

തിരുവനന്തപുരം: 2018ലെ പ്രളയത്തിൽ നശിച്ച ആലപ്പുഴ ചേർത്തല താലൂക്കിലെ 925 വീടുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തിരമായി തുക അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. നടപടി ക്രമങ്ങളിലെ കാലതാമസമായിരുന്നു തുക നൽകാൻ വൈകിയതിന് കാരണം. കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ജില്ലാ കലക്ടർമാരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിശ്ചയിച്ച ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

രണ്ടാം ഡോസ് വാക്സിനേഷൻ ഊർജ്ജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കണം. 60 വയസ്സ് കഴിഞ്ഞവർക്കുള്ള ബൂസ്റ്റർ ഡോസ് കൂടുതൽ നൽകാനാകണം. ആൾക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കർശനമാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.