ഛേത്രിയുടെ ഇരട്ട ഗോളില്‍ ഇന്ത്യക്ക് ജയം

ഏഷ്യന്‍ കപ്പ് യോഗ്യത റൗണ്ടില്‍ ഇന്ന് കംബോഡിയയെ നേരിട്ട ഇന്ത്യ വിജയത്തോടെ തുടങ്ങി. ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ചേത്രി ആണ് രണ്ട് ഗോളുകളും നേടിയത്.

മികച്ച രീതിയില്‍ കളി തുടങ്ങിയ ഇന്ത്യ 13ആം മിനുട്ടില്‍ തന്നെ ലീഡ് എടുത്തു. ഒരു പെനാള്‍ട്ടിയില്‍ നിന്നാണ് ഗോള്‍ വന്നത്. ഇടതു വിങ്ങിലൂടെ വന്ന ലിസ്റ്റണ്‍ കൊളാസോ കംബോഡിയ ഡിഫന്‍സിനെ വിറപ്പിച്ചു മുന്നേറി. അവസാനം രക്ഷയില്ലാതെ ലിസ്റ്റണെ കംബോഡിയ താരങ്ങള്‍ക്ക് വീഴ്‌ത്തേണ്ടി വന്നു. തുടര്‍ന്ന് ലഭിച്ച പെനാള്‍ട്ടി സുനില്‍ ഛേത്രി ലക്ഷ്യത്തില്‍ എത്തിച്ചു. ഇതിനു ശേഷം ഇന്ത്യ പന്ത് കൈവശം വെച്ചു എങ്കിലും തുറന്ന അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യക്ക് ആവാത്തത് പ്രശ്‌നമായി. 42ആം മിനുട്ടില്‍ ആകാശ് മിശ്രയുടെ ഒരു ഷോട്ട് മികച്ച സേവിലൂടെ കംബോഡിയ ഗോള്‍ കീപ്പര്‍ തടഞ്ഞത് ഒരൊറ്റ ഗോളില്‍ തന്നെ കളി നിര്‍ത്തി.

രണ്ടാം പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ ഉറച്ചായിരുന്നു ഇന്ത്യ ഇറങ്ങിയത്. 59ആം മിനുട്ടില്‍ സുനില്‍ ഛേത്രി തന്നെ ഇന്ത്യക്ക് രണ്ടാം ഗോളും നല്‍കി. ഒരു ഷോര്‍ട്ട് കോര്‍ണറിനു ശേഷം ബ്രാണ്ടണ്‍ നല്‍കിയ ക്രോസ് ഒരു ക്ലാസിക് ഹെഡറിലൂടെ സുനില്‍ ഛേത്രി വലയില്‍ എത്തിച്ചു. ഛേത്രിയുടെ ഇന്ത്യന്‍ ജേഴ്‌സിയിലെ 82ആം ഗോളായിരുന്നു ഇത്. ഛേത്രിയെ ഹാട്രിക്ക് അടിക്കും മുമ്ബായി സ്റ്റിമാച് പിന്‍വലിച്ചു. ആശിഖും സഹലും രണ്ടാം പകുതിയില്‍ കളത്തില്‍ ഇറങ്ങി. ഇന്ത്യ ആധിപത്യം തുടര്‍ന്നു എങ്കിലും പിന്നീട് കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. ആശിഖിന് കളിയില്‍ അവസാനം നല്ല അവസരം ലഭിച്ചു എങ്കിലും ഗോള്‍ കീപ്പര്‍ തടസ്സമായി നിന്നു.