സമാധാനത്തിനും സമൃദ്ധിക്കും സ്ഥിരതക്കും വേണ്ടിയുള്ള പങ്കാളിത്തമാണ് ഇരുരാജ്യങ്ങളുടേതും; മോദി

ടോക്യോ: ജപ്പാന്‍ സന്ദര്‍ശനവേളയില്‍ ഇന്ത്യ-ജപ്പാന്‍ ബന്ധത്തെ കുറിച്ച് ജാപ്പനീസ് ദിനപ്പത്രമായ യോമിയുരി ഷിംബണില്‍ ലേഖനമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് രാജ്യങ്ങളുടെ മൂന്നാം ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ടോക്യോയിലെത്തിയത്. ‘ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഊര്‍ജസ്വലമായ ബന്ധത്തെക്കുറിച്ച് ഒരു ഒപ്പെഡ് ലേഖനമെഴുതി. സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിയ്ക്കും വേണ്ടിയുള്ള പങ്കാളിത്തമാണ് ഇരു രാജ്യങ്ങളുടേതും. ഞങ്ങളുടെ സൗഹൃത്തിന്റെ 70 മഹത്തായ വര്‍ഷങ്ങള്‍ നീണ്ട യാത്രയെ ഞാന്‍ സ്മരിക്കുന്നു’- ലേഖനം മോദി ട്വിറ്ററിലും പങ്കുവെച്ചു.

‘ഇന്ത്യ ജപ്പാന്‍ ബന്ധം പ്രത്യേകതയുള്ളതും പ്രാധാന്യമുള്ളതും ലോകവ്യാപകവുമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ജനാധിപത്യം, സ്വാതന്ത്ര്യം, അന്താരാഷ്ട്ര ക്രമം എന്നിവയുടെ മൂല്യങ്ങള്‍ പങ്കിടുന്നതിലുള്ള വിശ്വാസം ഒരു യഥാര്‍ത്ഥ പങ്കാളിയെന്ന നിലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തിന് അടിവരയിടുന്നതാണ്’- അദ്ദേഹം വിശേഷിപ്പിച്ചു.

ഇന്നും നാളെയും ജപ്പാനില്‍ ചെലവഴിക്കുന്ന മോദി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ജപ്പാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളിലും മോദി പങ്കെടുക്കും. മോദിയുമായി ചര്‍ച്ച നടത്തുമെന്ന് നിയുക്ത ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും അറിയിച്ചിട്ടുണ്ട്. ക്വാഡ് രാഷ്ട്രത്തലവന്‍മാരുടെ കൂടിക്കാഴ്ചകള്‍ക്ക് പുറമേ, ഒരു രാത്രി ജപ്പാനില്‍ ചെലവഴിക്കുന്ന മോദി നയതന്ത്ര പ്രതിനിധികള്‍, ജപ്പാനില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനായി 36 ജാപ്പനീസ് കമ്ബനി തലവന്‍മാര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. ജപ്പാനിലെ ഇന്ത്യന്‍ സമൂഹമായും സംവദിക്കും.