ഹൈദരാബാദിനെതിരെ പഞ്ചാബിന് അഞ്ച് വിക്കറ്റ് ജയം

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരെ പഞ്ചാബ് കിംഗ്സിന് അഞ്ച് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ലിയാം ലിവിംഗ്സ്റ്റണ്‍ (പുറത്താവാതെ 49), ശിഖര്‍ ധവാന്‍ (39) എന്നിവരുടെ ഇന്നിംഗ്സാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. ഫസല്‍ഹഖ് ഫാറൂഖി രണ്ട് വിക്കറ്റെടുത്തു. നേരത്തെ, ഹൈദരാബാദിനായി അഭിഷേക് ശര്‍മ (43) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഹര്‍പ്രീത് ബ്രാര്‍, നതാന്‍ എല്ലിസ് എന്നിവര്‍ മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ പഞ്ചാബ് 14 പോയിന്റോടെ ആറാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ചു. 12 പോയിന്റുള്ള ഹൈദരാബാദ് എട്ടാം സ്ഥാനത്തും.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ എട്ട് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുക്കാന്‍ അവര്‍ക്കായി. 23 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയാണ് ആദ്യം പുറത്താകുന്നത്. ഫാറൂഖിയുടെ പന്തില്‍ താരം ബൗള്‍ഡായി. പിന്നാലെ 19 റണ്‍സുമായി ഷാരുഖ് ഖാന്‍ മടങ്ങി. ഉമ്രാന്‍ മാലിക്കിനായിരുന്നു വിക്കറ്റ്. മായങ്ക് അഗര്‍വാള്‍ (1) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇതിനിടെ ധവാനും പുറത്തായി. എന്നാല്‍ ലിയാം ലിവിംഗ്സ്റ്റണ്‍ അധികം നഷ്ടങ്ങളില്ലാതെ (49) ടീമിനെ വിജയത്തിലേക്ക് നയിച്ചു. ജിതേശ് ശര്‍മ (19) പുറ്ത്തായ മറ്റൊരു താരം. പ്രേരക് മങ്കാദ് (4) ലിവിംഗ്സ്റ്റണൊപ്പം പുറത്താവാതെ നിന്നു.

മോശം തുടക്കമായിരുന്നു ഹൈദരാബാദിന് ലഭിച്ചത്. പ്രിയം ഗാര്‍ഗിന്റെ (4) വിക്കറ്റാണ് ഹൈദരാബാദിന് ആദ്യം നഷ്ടമായത്. കഗിസോ റബാദയുടെ പന്തില്‍ മായങ്ക് അഗര്‍വാളിന് ക്യാച്ച്. രാഹുല്‍ ത്രിപാഠി (20), എയ്ഡന്‍ മാര്‍ക്രം (21) എന്നിവര്‍ നന്നായി തുടങ്ങിയെങ്കിലും മുതലാക്കാനായില്ല. ഇരുവരേയും ബ്രാര്‍ പുറത്താക്കി. ഇതിനിടെ അഭിഷേകും ബ്രാറിന് മുന്നില്‍ വീണു. മറ്റൊരു പ്രതീക്ഷയായിരുന്ന നിക്കോളാസ് പുരാന്‍ (5) നതാന്‍ എല്ലിസിന് മുന്നില്‍ കീഴടങ്ങിയതോടെ ഹൈദരാബാദ് അഞ്ചിന് 96 എന്ന നിലയിലായി. പിന്നീട് റൊമാരിയോ ഷെഫേര്‍ഡ് (പുറത്താവാതെ 26)- വാഷിംഗ്ടണ്‍ സുന്ദര്‍ (25) നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 150 കടത്തിയത്. ഇരുവരും 58 റണ്‍സ് കൂട്ടിചേര്‍ത്തു. അവസാന ഓവറില്‍ സുന്ദറിനേയും ജഗദീഷ സുചിത്തിനേയും (0) എല്ലിസ് മടക്കി. ഭുവനേശ്വര്‍ കുമാര്‍ (0) റണ്ണൗട്ടായി. ഷെഫേര്‍ഡിനൊപ്പം ഉമ്രാന്‍ മാലിക്ക് (1) പുറത്താവാതെ നിന്നു.