സ്ത്രീ ശാക്തീകരണത്തില്‍ കേരളം മുന്നില്‍; യൂണിഫോം സര്‍വീസുകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി

തൃശ്ശൂര്‍: സംസ്ഥാനത്തെ യൂണിഫോം സര്‍വീസുകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ 446 വനിതാ പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘കേരളം സ്ത്രീ ശാക്തീകരണ കാര്യത്തില്‍ വലിയ മുന്നിലാണ്. ഇതിന് സഹായകരമായ നടപടികള്‍ സര്‍ക്കാര്‍ തലത്തിലും നടത്തി വരുന്നുണ്ട്. പൊലീസ് വനിതാ പ്രാതിനിധ്യവും അതിന്റെ തെളിവാണ്. അഭ്യസ്തവിദ്യരില്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ കേരളത്തിലെ പോലീസ് ചേരുന്നുണ്ട്. പ്രൊഫഷണല്‍ റാങ്ക് നേടിയവരും ഇതില്‍ ഉള്‍പ്പെടുന്നത് ശ്രദ്ധേയമാണ്. കേരള പൊലീസ് ഇന്ന് മികച്ചസേനയാണ്. ക്രമസമാധാനപാലനത്തിലും പുറമേ ഏത് തരം കുറ്റവാളികളായാലും കണ്ടെത്തി പിടികൂടും. രാജ്യത്തിന് പുറത്തായാലും പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ എത്തിക്കുന്നുണ്ട്. ഇത് വലിയ തോതില്‍ യശസ് വര്‍ധിപ്പിച്ചു. ഇത് വര്‍ധിപ്പിക്കണം. ഏത് ആപത്ഘട്ടത്തിലും ജനങ്ങളുടെ ഉറ്റ സഹായിയായി പൊലീസ് മാറുന്നുണ്ട്. ഒറ്റപ്പെട്ട അപവാദ സംഭവങ്ങള്‍ ഉണ്ടാവും. ഇത് സേനാംഗങ്ങള്‍ മാതൃകയാക്കരുത്. ജീവിതത്തിലാകെ സര്‍വീസ് സംശുദ്ധി നില നിര്‍ത്തണം. ഒരു തരത്തിലുള്ള സ്വജനപക്ഷപാതവും അഴിമതിയും നടത്തരുത്’- മുഖ്യമന്ത്രി പറഞ്ഞു.