കാത്തിരിപ്പിന് വിരാമം; തൃശൂർ പൂരം വെടിക്കെട്ട് നടന്നു

തൃശ്ശൂർ: കാത്തിരിപ്പിന് വിരാമമിട്ട് തൃശൂർ പൂരം വെടിക്കെട്ട് നടന്നു. ഇതോടെ തൃശൂർ പൂരത്തിന് ഔദ്യോഗികമായി സമാപനം കുറിച്ചു. കനത്ത മഴയെ തുടർന്ന് പല തവണ വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. ഒൻപത് ദിവസം കാത്തിരിപ്പിന് ശേഷമാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് പുരം വെടിക്കെട്ട് അരങ്ങേറിയത്.

മഴ മാറി നിന്ന ചെറിയ ഇടവേളയിലായിരുന്നു വെടിക്കെട്ട് നടത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടർന്നാണ് വെടിക്കെട്ട് വേഗത്തിൽ നടത്താൻ കഴിഞ്ഞത്. അതേസമയം വെടിക്കെട്ടിന് പിന്നാലെ തൃശ്ശൂർ നഗരത്തിൽ മഴ പെയ്യാൻ ആരംഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ദേവസ്വം അധികൃതരും പോലീസും ജില്ലാഭരണകൂടം കരിമരുന്നിന് കാവലിരിക്കുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്. പാറമേക്കാവിന്റെ വെടിക്കെട്ടാണ് ആദ്യം നടന്നത്. പിന്നീട് തിരുവമ്പാടിയുടെ വെടിക്കെട്ട് നടന്നു. രണ്ടായിരം കിലോ വെടിമരുന്ന് ഉപയോഗിച്ചുള്ള വെടിക്കെട്ടാണ് നടന്നത്. ഉച്ചസമയത്ത് വെടിക്കെട്ട് നടത്തിയതോടെ വെടിക്കെട്ടിന്റെ ആകാശക്കാഴ്ചകൾ നഷ്ടമായ നിരാശയിലാണ് പൂരപ്രേമികൾ.