കല്ലുവാതുക്കൽ മദ്യദുരന്തക്കേസ്; മണിച്ചന്റെ മോചനത്തിൽ നാലാഴ്ച്ചക്കകം സർക്കാർ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനം സംബന്ധിച്ച് നാലാഴ്ച്ചക്കകം സർക്കാർ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പേരറിവാളൻ കേസും സുപ്രീംകോടതി ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.

അതേസമയം, കേസിൽ മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറുടെ പരിഗണനയിലാണ്. മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

നാല് മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് മണിച്ചന്റെ വിടുതൽ ഹർജിയിൽ തീരുമാനമെടുത്തില്ലെന്ന് കഴിഞ്ഞ ആഴ്ച്ച ഹർജി പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ ജാമ്യം നൽകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് 20 വർഷമായി ജയിലിൽ കഴിയുകയാണ് മണിച്ചൻ.

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രൻ മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കല്ലുവാതുക്കൽ ദുരന്തമുണ്ടായത്. 31 പേരാണ് ദുരന്തത്തിൽ മരിച്ചത്. ആറു പേർക്ക് കാഴ്ച നഷ്ടമായി. 150 പേർ ചികിത്സ തേടി. വീട്ടിലെ ഭൂഗർഭ അറകളിലായിരുന്നു മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ കലർത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്.

കേസിൽ മണിച്ചനും കൂട്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു. 20 വർഷം തടവ് പൂർത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സർക്കാർ ശുപാർശയിൽ ഗവർണർ തീരുമാനമെടുത്തിരുന്നില്ല.