നടിയെ ആക്രമിച്ച കേസ്; മേല്‍നോട്ട ചുമതല എസ്‌. ശ്രീജിത്തിനല്ലെന്ന് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ടം എസ്. ശ്രീജിത്തിനല്ലെന്നും പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേസ് സാഹേബിനാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരേ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി.

അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് വിചാരണക്കോടതി മേയ് 26-ലേക്ക് മാറ്റി. കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പ്രോസിക്യൂഷന്റെ വാദത്തിന് മതിയായ തെളിവുകളില്ലെന്നും, 26-ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ എല്ലാ തെളിവുകളും ഹാജരാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പോലീസ് കണ്ടെത്തിയ വിവരങ്ങള്‍ പ്രോസിക്യൂഷന്‍ വ്യാഴാഴ്ച കോടതിയെ അറിയിച്ചിരുന്നു. ദിലീപ് ഫോണിലെ ചാറ്റുകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഇതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, ഇതിന് നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധമാണുള്ളതെന്നും, ഈ കേസുമായി ബന്ധപ്പെട്ട തെളിവുകളാണോ ദിലീപ് നശിപ്പിച്ചതെന്നും കോടതി ചോദിച്ചിരുന്നു.