26,000 സര്‍ക്കാര്‍ തസ്തികകളില്‍ നിയമനം; വാഗ്ദാനം നിറവേറ്റാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി 26,000 തസ്തികകളിലെ നിയമനത്തിന് അംഗീകാരം നല്‍കി പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍. അധികാരത്തില്‍ വന്നാല്‍ 25,000 ഒഴിവുകള്‍ നികത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നല്‍കിയ വാഗ്ദാനമാണ് അധികാരത്തിലേറ്റയുടന്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിവിധ വകുപ്പുകളിലായി 26,454 തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിന് അംഗീകാരം നല്‍കി. വരും ദിവസങ്ങളില്‍ ബാക്കി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഞങ്ങള്‍ നിറവേറ്റും. 10,000 പേര്‍ക്ക് പോലീസിലും ബാക്കിയുള്ളവര്‍ക്ക് മറ്റ് വിവിധ വകുപ്പുകളിലും ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും ജോലി നല്‍കും. മെറിറ്റ് അടിസ്ഥാനത്തില്‍ ജോലി നല്‍കും. ഇതിനായി യാതൊരു തരത്തിലുള്ള വിവേചനവും ശുപാര്‍ശയും കൈക്കൂലിയും ഉണ്ടാകില്ല’- അദ്ദേഹം വ്യക്തമാക്കി. ജൂലൈ 1 മുതല്‍ പഞ്ചാബിലെ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുമെന്ന് ഭഗവന്ത് മന്‍ നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബിന്റെ ഭരണം ഏറ്റെടുത്ത് ഒരു മാസത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

അതേസമയം, അധ്യാപക ജീവനക്കാരുടെ കുറവ് നികത്താന്‍ 10,500 അധ്യാപകരെ ഉടന്‍ റിക്രൂട്ട് ചെയ്യുമെന്നും, സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്താന്‍ എഎപി സര്‍ക്കാരിന് പ്രതിജ്ഞാബദ്ധതയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ഗുര്‍മീത് സിംഗ് മീത് ഹെയര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രതിവര്‍ഷം സംസ്ഥാനത്ത് 5000 കോടി രൂപയുടെ അധിക ബാധ്യത കൂടി ഉണ്ടാക്കുന്നതാണ് ഈ പ്രഖ്യാപനം.