കേരളം ആറ് വർഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല; കേന്ദ്ര സർക്കാർ നടത്തുന്നത് തെറ്റിദ്ധാരണജനകമായ പ്രസ്താവനയെന്ന് ധനമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം കഴിഞ്ഞ ആറ് വർഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ബാലഗോപാൽ വ്യക്തമാക്കി. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേന്ദ്ര സർക്കാർ നടത്തുന്നത് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും തെറ്റിദ്ധരണയുണ്ടാക്കുന്ന പ്രസ്താവനയാണ്. കേന്ദ്രം ഇന്ധന നികുതി കൂട്ടിക്കൊണ്ടേ ഇരിക്കുകയാണ്. ഇന്ധന വിലയിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സർചാർജും സെസും നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാനങ്ങൾ ഇന്ധന വില കുറയ്ക്കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രം സ്വീകരിക്കുന്നത് ഫെഡറിലസത്തെ തകർക്കുന്ന നിലപാടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് പ്രധാനമന്ത്രി ഇന്ധന വിലയുടെ പേരിൽ വിമർശിച്ചത്. കേന്ദ്രത്തിന് പിരിക്കാൻ അവകാശമില്ലാത്ത സ്ഥലത്ത് നിന്ന് പോലും നികുതി പിരിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.