കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ കാലവും ശമ്പളം നല്‍കാനാവില്ലെന്നത് സര്‍ക്കാരിന്റെ കൂട്ടായ തീരുമാനം; ഗതാഗത മന്ത്രിയെ പിന്തുണച്ച് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ കാലവും ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വയം വരുമാനം കണ്ടെത്തണമെന്നുമുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയെ അനുകൂലിച്ച് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ രംഗത്ത്. ‘ആന്റണി രാജു പറഞ്ഞത് സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണ്. വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യണം. ടോള്‍ പ്ലാസയില്‍ പോലും കെഎസ്ആര്‍ടിസിക്ക് മുപ്പത് കോടി ബാധ്യതയുണ്ട്. ആ നിലക്ക് സര്‍ക്കാരിന്റെ നിലപാടാണ് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞത്’- ധനമന്ത്രി വ്യക്തമാക്കി.

വിഷയം ഗതാഗത മന്ത്രി ഇന്നും ആവര്‍ത്തിച്ചു. ശമ്പളം കൊടുക്കേണ്ടത് മനേജ്‌മെന്റാണെന്നും എല്ലാ ചിലവും വഹിക്കാന്‍ സക്കാരിനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ എസ് ആര്‍ടിസിക്കുള്ള സര്‍ക്കാര്‍ സഹായം തുടരും. പക്ഷേ മുഴുവന്‍ ചിവലും ഏറ്റെടുക്കാനാകില്ല. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വയം വരുമാനം കണ്ടെത്തി ചെലവ് നടത്തണമെന്നും ആന്റണി രാജു ആവര്‍ത്തിച്ചു.

അതേസമയം, ഏപ്രില്‍ 28 ന് സമരം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് കെ എസ് ആര്‍ ടി സി തൊഴിലാളി സംഘടനകള്‍ പിന്മാറി. ഗതാഗത മന്ത്രിയുമായി ഈ മാസം 25 ന് ചര്‍ച്ച നടത്താമെന്ന തീരുമാനം വന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. ശമ്പളത്തിന് 20 ഡ്യൂട്ടി വേണമെന്ന ഉത്തരവും, 12 മണിക്കൂര്‍ ഡ്യൂട്ടി പാറ്റേണും മരവിപ്പിച്ചു. ശമ്പള വിതരണത്തിന്റെ കാര്യത്തില്‍ കെ എസ് ആര്‍ടിസി മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മെയ് 6 ലെ പണിമുടക്കില്‍ മാറ്റമില്ലെന്ന് ടി ഡി എഫ് അറിയിച്ചു.