ഹജ്ജിനുള്ള കേന്ദ്ര കമ്മിറ്റി ക്വാട്ട പ്രഖ്യാപിച്ചു; 5747 പേർക്ക് കേരളത്തിൽ നിന്ന് ഹജ്ജ് ചെയ്യാം

ന്യൂഡൽഹി: 2022 ലെ ഹജ്ജിനുള്ള കേന്ദ്ര കമ്മിറ്റി ക്വാട്ട പ്രഖ്യാപിച്ചു. 5747 പേർക്കാണ് കേരളത്തിൽ നിന്ന് ഹജ്ജിന് അവസരം ലഭിക്കുന്നത്. അർഹരായ അപേക്ഷകരിൽ നിന്ന് ഈ മാസം 26 നും 30 നും ഇടയിലായി നടക്കുന്ന നറുക്കെടുപ്പിലൂടെ തെരത്തെടുക്കപ്പെടുന്നവർക്കാണ് ഹജ്ജിന് അവസരം ലഭിക്കുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അനുവദിച്ച ക്വോട്ട 56601 ആണ്. ഇതിൽ 55164 സീറ്റ് വിവിധ സംസ്ഥാനങ്ങൾക്കായി വീതിച്ചു നൽകിയിട്ടുണ്ട്.

ഇതനുസരിച്ചാണ് കേരളത്തിലുള്ള 5747 പേർക്ക് അവസരം ലഭിക്കുന്നത്. ഇതിന് പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവ് വരുന്ന സീറ്റുകളും കൂടി ലഭിച്ചാൽ കേരളത്തിൽ നിന്നും കൂടുതൽ പേർക്ക് അവസരം ലഭിച്ചേക്കും. ആഭ്യന്തര തീർത്ഥാടകരും വിദേശ തീർത്ഥാടകരും അടക്കം പത്ത് ലക്ഷം പേർക്കാണ് ഇത്തവണ ഹജ്ജിന് അനുമതിയുള്ളത്. അതേസമയം, 65 വയസ്സിന് മുകളിലുള്ളവർക്ക് ഹജ്ജിന് അനുമതി ഉണ്ടാകില്ല.

കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി വിദേശ തീർത്ഥാടകർക്ക് ഹജ്ജ് ചെയ്യാൻ സൗദി അറേബ്യ അനുമതി നൽകിയിരുന്നില്ല. കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു അധികൃതരുടെ നടപടി. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തവണ വിദേശ തീർത്ഥാടകരെ ഹജ്ജിന് അനുവദിക്കാൻ സൗദി അറേബ്യ തീരുമാനിച്ചത്. വിദേശ തീർത്ഥാടകർ ഹജ്ജ് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.