ഓപ്പറേഷന്‍ മത്സ്യയിലൂടെ പിടികൂടിയത് 2000 കിലോ പഴകിയ മീന്‍; കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്‌

തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താന്‍ കര്‍ശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. ഓപ്പറേഷന്‍ മത്സ്യയിലൂടെ സംസ്ഥാനത്ത് രണ്ടായിരം കിലോയോളം പഴകിയ മത്സ്യം പിടിച്ചു. പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ നമ്പറുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

മീനില്‍ മായം കലര്‍ന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുന്നുവെന്ന പരാതികള്‍ വ്യാപകമായതോടെയാണ് പഴകിയ മത്സ്യം കണ്ടുപിടാക്കാന്‍ റെയ്ഡ് ശക്തമാക്കിയത്. മൂന്നു ദിവസത്തിനിടെ 1925 കിലോ പഴകിയ മത്സ്യം നശിപ്പിച്ചു. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

‘മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. മത്സ്യം, വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍, ശര്‍ക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ തരം തിരിച്ചായിരിക്കും പരിശോധന. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ജില്ലകളിലെ മൊബൈല്‍ ലാബുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ മായം ഉണ്ടെന്ന പരാതിയുണ്ടെങ്കില്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. അതത് ജില്ലകളില്‍ ബന്ധപ്പെടേണ്ട നമ്പരുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷന്‍ മത്സ്യ എന്നു പേരിട്ടിരിക്കുന്ന റെയ്ഡ് വരും ദിവസങ്ങളിലും തുടരും’- ആരോഗ്യവകുപ്പ് അറിയിച്ചു.