മുഖ്യമന്ത്രിക്കൊപ്പം വേദിപങ്കിട്ട പ്രതിപക്ഷ നേതാവിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്; ചോദ്യവുമായി കെ വി തോമസ്

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ വി തോമസും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള തർക്കം മുറുകുന്നു. സിപിഎം വേദിയിൽ പങ്കെടുത്തതിന്റെ പേരിൽ ആരംഭിച്ച അഭിപ്രായ ഭിന്നതയും തർക്കവുമാണ് ഇപ്പോഴും തുടരുന്നത്. തനിക്ക് നോട്ടീസ് നൽകിയ പാർട്ടി മുഖ്യമന്ത്രിക്കൊപ്പം വേദിപങ്കിട്ട പ്രതിപക്ഷ നേതാവിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നാണ് കെ വി തോമസ് ചോദിക്കുന്നത്. അതേസമയം, ഇഫ്താറിന്റെ അർഥം അറിയാത്ത പുലമ്പലാണ് തോമസിന്റേതെന്ന് വി ഡി സതീശൻ വിമർശിച്ചു.

ഇക്കാര്യം ചൂണ്ടിക്കാട്ടി കെ വി തോമസ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും എഐസിസി അച്ചടക്ക സമിതിക്കും കത്തയക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ കെപിസിസി നടപടി ആവശ്യപ്പെടുമ്പോൾ ഇഫ്താർ വിരുന്നിന് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് ക്ഷണിച്ചത് പാർട്ടി എങ്ങനെയാണ് നോക്കി കാണുന്നതെന്നായിരുന്നു കത്തിൽ കെ വി തോമസ് പറഞ്ഞിരുന്നത്. പിസി വിഷ്ണുനാഥ് എംഎൽഎ എഐഎസ്എഫ് സെമിനാറിൽ പങ്കെടുത്തത് പാർട്ടിയുടെ മുൻകൂർ അനുമതി വാങ്ങിയിട്ടാണോയെന്നും അദ്ദേഹം കത്തിൽ ചോദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തുവെന്നു കരുതി പ്രതിപക്ഷ നേതാവും എൽഡിഎഫിലേക്കു പോകുമോയെന്നും തോമസ് ചോദിക്കുന്നു. തന്റെ കാര്യത്തിൽ അങ്ങനെയാണല്ലോ ചിത്രീകരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ഇഫ്താറിനു വിളിച്ചിരുന്നില്ല. താൻ ഇവിടെയുണ്ടെന്ന് അറിഞ്ഞിരിക്കില്ല. മുഖ്യമന്ത്രിയുടെ ഇഫ്താറിൽ അദ്ദേഹം ക്ഷണിച്ചതു കൊണ്ടു താൻ പങ്കെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി വിലക്കിയ എന്തെങ്കിലും കാര്യമല്ല ചെയ്തതെന്ന് വി ഡി സതീശൻ കെ വി തോമസിന് മറുപടി നൽകി. ഇന്നുവരെ ഒരു പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുടെ ഇഫ്താർ ബഹിഷ്‌കരിച്ചിട്ടില്ല. വർഗീയ സംഘർഷങ്ങളും വെറുപ്പും വളരുന്ന കാലത്ത് എല്ലാവരെയും ഒരു വേദിയിൽ എത്തിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്. ഇഫ്താറിന്റെ അർഥമറിയാത്തവർ പുലമ്പുമ്പോൾ എന്തു മറുപടിയാണ് പറയേണ്ടതെന്നും സതീശൻ ചോദിച്ചു. പാർട്ടി നേതാക്കൾക്കൊപ്പമാണ് ഇഫ്താർ നടത്തിയതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, എഐഎസ്എഫിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നതിനു പാർട്ടിയോട് അനുവാദം ചോദിച്ചിരുന്നെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ പ്രതികരിച്ചു. പാർട്ടി വിലക്കില്ലാതിരുന്നതിനാലാണ് പങ്കെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.