പളളിയുടെ ഉടമസ്ഥതയിലുളള ക്വാറിയിൽ അനധികൃത ഖനനം; പള്ളി വികാരിയ്ക്കും താമരശേരി ബിഷപ്പിനും പിഴ

കോഴിക്കോട്: പളളി വികാരിക്കും താമരശേരി ബിഷപ്പിനും പിഴ ചുമത്തി ജിയോളജി വകുപ്പ്. പളളിയുടെ ഉടമസ്ഥതയിലുളള ക്വാറിയിൽ അനധികൃത ഖനനം നടത്തിയതിനാണ് പള്ളി വികാരിയ്ക്കും താമരശേരി ബിഷപ്പിനും പിഴ ചുമത്തിയത്. കാൽകോടിയോളം രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റിന്റേതാണ് നടപടി. ഏപ്രിൽ മുപ്പതിനകം പിഴ അടയ്ക്കണമെന്നാണ് ജിയോളജിസ്റ്റ് നൽകിയിരിക്കുന്ന നിർദ്ദേശം. കേസിലെ എതിർ കക്ഷികളായ താമരശേരി ബിഷപ്പ് റെമേജിയോസ് പോൾ ഇഞ്ചനാനി, ലിറ്റിൽ ഫ്‌ലവർ ചർച്ച് വികാരി ഫാദർ മാത്യു തെക്കെടിയിൽ എന്നിവർക്കാണ് ഉത്തരവ് അയച്ചിരിക്കുന്നത്.

കൂടരഞ്ഞി വില്ലേജിലെ താമരശേരി രൂപതയ്ക്ക് കീഴിലുള്ള ലിറ്റിൽ ഫ്‌ളവർ ചർച്ചിന് കീഴിലെ സ്ഥലത്ത് വർഷങ്ങളായി പ്രവർത്തിച്ച ക്വാറിക്ക് അനുമതിയില്ലെന്ന് കാട്ടി കാത്തലിക് ലേമെൻ അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജനുവരിയിൽ കോടതി ഹർജി പരിഗണിച്ചിരുന്നു. രണ്ട് മാസത്തിനകം നടപടിയെടുക്കണമെന്നായിരുന്നു കോടതി അന്ന് നൽകിയ നിർദ്ദേശം.

2002 മുതൽ 2010 വരെയുള്ള കാലയളവിൽ പള്ളിക്ക് കീഴിലെ രണ്ട് ക്വാറികളിലായി 61,900.33 ഘനമീറ്റർ കരിങ്കല്ല് ഖനനം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ കാലയളവിൽ ക്വാറി പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നു, എന്നാൽ ഖനനം ചെയ്ത 3200 ഘനമീറ്റർ കല്ലിന് മാത്രമാണ് റോയൽറ്റിയായി പണമടച്ചത്. ബാക്കി 58,700.33 ഘനമീറ്റർ കരിങ്കല്ല് അധികമായി ഖനനം ചെയ്‌തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഘനമീറ്ററിന് 40 രൂപ നിരക്കിൽ 23,48,013 രൂപ പിഴ ചുമത്തി. അനുവദിച്ചതിലും അധികമായി ധാതു ഖനനം ചെയ്ത കുറ്റത്തിന് 5000 രൂപ കോമ്പൗണ്ടിങ് ഉൾപ്പടെയാണ് 23,53,013 രൂപ പിഴയിട്ടത്.

അതേസമയം, ജിയോളജി വകുപ്പിന്റെ ഉത്തരവിനെക്കുറിച്ച് രൂപത നേതൃത്വം പ്രതികരിച്ചിട്ടില്ല. 58,700.33 ഘനമീറ്റർ കരിങ്കല്ല് അധികമായി ഖനനം ചെയ്‌തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുളളത്. ഇത്രയും കല്ല് ഉപയോഗിച്ച് എന്ത് നിർമാണ പ്രവർത്തനങ്ങളാണ് നടത്തിയത് എന്ന കാര്യത്തിൽ തൃപ്തികരമായ വിശദീകരണം പള്ളിയും രൂപതയും ഇതുവരെ നൽകിയിട്ടില്ല.