2,014 കോടിയുടെ വരുമാനക്കണക്കെവിടെ? മറച്ചുവെച്ച് കെഎസ്ഇബി

വൈദ്യുതി നിരക്ക് വര്‍ധന നടപ്പാക്കാനായി റെഗുലേറ്ററി കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ 2,014 കോടി രൂപയുടെ വരുമാനക്കണക്കുകള്‍ മറച്ചുവച്ച് കെഎസ്ഇബി. 2,852.58 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കമ്മീഷനെ ധരിപ്പിച്ചതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

കമ്മീഷന് നല്‍കിയ കണക്കുകള്‍ പ്രകാരം 15976.98 കോടിയുടെ വരുമാനവും 18829.56 കോടിയുടെ ചിലവുമാണ് ബോര്‍ഡിനുണ്ടാവുക. 2852.58 കോടിയുടെ നഷ്ടം 2022-23 വര്‍ഷം ബോര്‍ഡിനുണ്ടാകുമെന്നാണ് കണക്ക്. ഇതസനുരിച്ച് ജനങ്ങളില്‍ നിന്നും യൂണിറ്റിന് 35 പൈസ മുതല്‍ 70 പൈസ വരെ വര്‍ധിപ്പിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍, 2022-23 വര്‍ഷത്തേക്കുള്ള വൈദ്യുതി ബോര്‍ഡിന്റെ ബജറ്റാണിത്. ഇതു ഫുള്‍ ടൈം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചത് മാര്‍ച്ച് 14നാണ്. 2022-23 വര്‍ഷം വൈദ്യുതി വില്‍ക്കുന്നതിലൂടെ മാത്രം 17529.14 കോടി രൂപയാണ് വരുമാനം. ജീവനക്കാരുടെ വായ്പയുടെ പലിശ, ബാങ്കുകളില്‍ നിന്നുള്ള പലിശ തുടങ്ങിയ ഒന്‍പത് ഇനങ്ങളിലൂടെ ആകെ വരുമാനം 18081.52 കോടിയായി ഉയരും. എന്നാല്‍, കമ്മിഷനില്‍ സമര്‍പ്പിച്ച കണക്കുകളില്‍ വരുമാനം 15976.98 കോടി മാത്രവും. ഇതിലൂടെ കൃത്രിമമായി നഷ്ടമുണ്ടാക്കിയ ശേഷമാണ് നിരക്ക് വര്‍ധനക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. വലിയ വര്‍ധന നിരക്കിലുണ്ടാകില്ല. പീക്ക് അവേഴ്‌സിലാകണം നിരക്ക് വര്‍ധനയെന്നാണ് സര്‍ക്കാര്‍ താല്‍പര്യമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.