മൂല്യനിര്‍ണ്ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തില്‍ വര്‍ധന; സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകള്‍

കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകള്‍ രംഗത്ത്‌. ഇടത് അധ്യാപക സംഘടനായ എകെഎസ്ടിയു ഉള്‍പ്പെടെ സര്‍ക്കാരിന് കത്ത് നല്‍കി. ഇനി മുതല്‍ 50 ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം. നേരത്തെ, പ്രതിദിനം പരമാവധി 40 ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം നടത്തിയിരുന്നത്.

ഭാഷാ-മാനവിക വിഷയങ്ങളാണെങ്കില്‍ ഒരു ദിവസം 26 ഉത്തരക്കടലാസുകളും ശാസ്ത്ര വിഷയങ്ങളാണെങ്കില്‍ 40 ഉത്തരക്കടലാസുകളും മൂല്യനിര്‍ണയം നടത്തണമെന്നായിരുന്നു ആദ്യത്തെ വ്യവസ്ഥ. എന്നാല്‍, ഇപ്പോള്‍ ഇത് യഥാക്രമം 34ഉം 50ഉം ആയി മാറി. അതായത് പരമാവധി 80 മാര്‍ക്കിന്റെ ഉത്തരക്കടലാസ് 10 മിനിറ്റു കൊണ്ട് മൂല്യനിര്‍ണയം നടത്തണം. ഉത്തരങ്ങള്‍ വിശദമായി വായിച്ചുനോക്കാന്‍ പോലും പറ്റാത്ത ഈ രീതി അശാസ്ത്രീയമാണെന്നും മൂല്യനിര്‍ണയത്തിന്റെ നിലവാരം തകര്‍ക്കുമെന്നുമാണ് അധ്യാപകര്‍ ഉന്നയിക്കുന്ന പരാതി.

പുതിയ നിര്‍ദ്ദേശ പ്രകാരം മൂല്യനിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം വേഗത്തിലാക്കാം. ഒപ്പം മൂല്യനിര്‍ണയ ക്യാംപിലെത്തി മുങ്ങുന്ന രീതിയും അവസാനിപ്പിക്കാനാകും. സിപിഐ അനുകൂല സംഘടനയായ എകെഎസ്ടിയുവിനൊപ്പം കെഎച്ച്എസ്ടിയു, എച്ച്എസ്എസ്ടിഎ ഉള്‍പ്പെടെയുളള നാല് പ്രധാന അധ്യാപക സംഘടനകള്‍ സമരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. രാത്രി വൈകിയുളള മൂല്യനിര്‍ണയം സാധ്യമല്ലെന്നും അധ്യാപകര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ മാസം 28 മുതല്‍ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണയ ക്യാമ്പ് സംസ്ഥാന വ്യാപകമായി തുടങ്ങാനിരിക്കെയാണ് അധ്യാപകരുടെ ഈ സമര പ്രഖ്യാപനം.