തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ തുക തിരിച്ച് നൽകാൻ കഴിയില്ലെന്ന് പിഡബ്ല്യുസി. സംസ്ഥാന സർക്കാരിന് കീഴിലെ കെഎസ്‌ഐടിഐഎല്ലിന്റെ ആവശ്യത്തിനാണ് കമ്പനി തുക തിരിച്ചു നൽകില്ലെന്ന് അറിയിച്ചത്. തുക ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ അയച്ച കത്തിനാണ് പിഡബ്ല്യുസി മറുപടി നൽകിയത്. വിഷയത്തിൽ കെഎസ്‌കെടിഐഎൽ നിയമോപദേശം തേടിയിട്ടുണ്ട്. സ്വപ്നയ്ക്ക് ശമ്പളമായി നൽകിയ 19 ലക്ഷം രൂപ തിരികെ നൽകണമെന്നായിരുന്നു ആവശ്യം.
വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് സ്വപ്ന സുരേഷ് സ്‌പേസ് പാർക്കിൽ ജോലി നേടിയതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ശമ്പളം തിരികെ നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാരിന് സംഭവിച്ച നഷ്ടം തിരികെ പിടിക്കണമെന്ന ധനപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൺസൽട്ടൻസി കമ്പനിയായ പിഡബ്ല്യുസിയാണ് സ്വപ്നയെ നിയമിച്ചതെന്നും, അതിനാൽ സ്വപ്നയ്ക്ക് ശമ്പളമായി നൽകിയ തുക തിരികെ നൽകണമെന്നുമാണ് കെഎസ്‌ഐടിഐഎൽ, പിഡബ്ല്യുസിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്.
പണം തിരികെ നൽകിയില്ലെങ്കിൽ കൺസൽട്ടൻസി തുക നൽകാനാകില്ലെന്നും പിഡബ്ല്യുസിയെ അറിയിച്ചിട്ടുണ്ട്. സ്വപ്നയുടെ വഴിവിട്ട നിയമനം പുറത്തുവന്നതിന് പിന്നാലെ, സ്വപ്നയ്ക്ക് ശമ്പളമായി നൽകിയ തുക തിരികെ പിടിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ഒന്നരവർഷം മുമ്പ് ധനകാര്യപരിശോധന വിഭാഗം സർക്കാരിന് ശുപാർശ നൽകിയിരുന്നു.

