കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ നടപടികൾ ചീഫ് സെക്രട്ടറി തലത്തിൽ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. ആധുനിക ചികിത്സാ സൗകര്യങ്ങളും ഗുണമേന്മയേറിയ ചികിത്സയും ആരോഗ്യപരമായ അന്തരീക്ഷവും ഉറപ്പു വരുത്തിയാൽ മാത്രമേ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്നനുഭവിക്കുന്ന ദുരിതങ്ങൾക്കും ദൗർഭാഗ്യകരമായ സംഭവങ്ങളും ഒഴിവാക്കാൻ കഴിയുകയുള്ളൂവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫെബ്രുവരി ഒൻപതിന് വാർഡിലുണ്ടായ വഴക്കിൽ ഒരു അന്തേവാസി കൊല്ലപ്പെട്ട സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കമ്മീഷൻ അംഗം കെ ബൈജുനാഥ് മാനസികാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് സന്ദർശനം നടത്തുകയും ചെയ്തിരുന്നു.
പരിക്കേറ്റ അന്തേവാസി ജിയാലെറ്റിനെ ഡോക്ടർ പരിശോധിച്ച് മരുന്നു നൽകിയതായി ആശുപത്രി സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. ഗുരുതര പരിക്കുകൾ ശ്രദ്ധയിൽ പെട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. യഥാസമയം വിദഗ്ദ്ധ ചികിത്സ നൽകിയിരുന്നെങ്കിൽ രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യതയുണ്ടായിരുന്നതായാണ് കമ്മീഷന്റെ വിലയിരുത്തൽ. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷാ ജീവനക്കാരടക്കമുള്ളവരുടെ കുറവും കാരണം ആശുപത്രി അധികൃതർ പൊറുതിമുട്ടുകയാണ്. അതിനാൽ ആശുപത്രി അധികൃതരെയും ജീവനക്കാരെയും കുറ്റപ്പെടുത്തുന്നില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ കമ്മീഷൻ വിലയിരുത്തുകയും ചെയ്തു.
ആശുപത്രി വികസന സമിതിയെ സാമ്പത്തികമായി ശക്തിപ്പെടുത്തിയാൽ ദൈനംദിന ചെലവുകൾക്കുള്ള പണം കണ്ടെത്താൻ കഴിയുമെന്ന് കമ്മീഷൻ നിരീക്ഷിച്ചു. മാനസികാരോഗ്യ കേന്രത്തിൽ നിലവിലുള്ള അടിസ്ഥാന വിഭവങ്ങൾ തന്നെ ആശുപത്രി പ്രവർത്തനത്തിനുള്ള സാമ്പത്തികം കണ്ടെത്തുന്നതിനായി വിനിയോഗിക്കാമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പുനരധിവാസ കേന്ദ്രത്തിന്റെ പ്രവർത്തനം വിപുലപ്പെടുത്തണം. മാനസികാരോഗ്യ കേന്ദ്രത്തിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾ നടത്താവുന്ന തരത്തിലുള്ള കെട്ടിടങ്ങൾ നിർമ്മിക്കാവുന്നതാണ്. ഇതെല്ലാം ചെയ്യുമ്പോഴും രോഗികളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കരുതെന്നാണ് നിർദ്ദേശം.

