ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയില്‍; മോദിയുമായുള്ള കൂടിക്കാഴ്ച നാളെ

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയില്‍. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബോറിസ് ജോണ്‍സണ്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. അഹമ്മദാബാദില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ ഗവര്‍ണര്‍ ആചാര്യ ദേവവ്രതും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേര്‍ന്നാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം ആദ്യമായിട്ടാണ് ഇന്ത്യയിലെത്തുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക, സുരക്ഷാ സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇന്ത്യാ സന്ദര്‍ശനത്തിലൂടെ ബോറിസ് ജോണ്‍സണ്‍ ലക്ഷ്യമിടുന്നത്. പ്രതിരോധം, നയതന്ത്രം, സാമ്പത്തിക പങ്കാളിത്തം എന്നിവയെക്കുറിച്ച് മോദിയുമായി ചര്‍ച്ച നടത്തും. വിവിധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കും. ഭീകരവാദത്തിനെതിരായ നയങ്ങളും ചര്‍ച്ചയാവും.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ചര്‍ച്ച നടത്തും. നേരത്തെ ഇന്ത്യാ സന്ദര്‍ശനം തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം കാരണം മാറ്റിവയ്ക്കുകയായിരുന്നു.