പാകിസ്താനിൽ ഊർജ പ്രതിസന്ധി രൂക്ഷം; 18 പവർ പ്ലാന്റുകൾ അടച്ചുപൂട്ടി

ഇസ്ലാമാബാദ്: പാകിസ്താനിൽ ഊർജ പ്രതിസന്ധി രൂക്ഷം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള പ്രതിഷേധങ്ങൾക്ക് പിന്നാലെ ഇമ്രാൻ ഖാനെ പുറത്താക്കി പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തിയിട്ടും പാകിസ്താനിലെ പ്രതിസന്ധികൾക്ക് കുറവില്ല. ഊർജ പ്രതിസന്ധിയുടെ സാഹചര്യത്തിൽ വ്യവസായ ശാലകൾക്കും വീടുകൾക്കുമുള്ള വൈദ്യുതിവിഹിതം വെട്ടിക്കുറച്ചതായാണ് വിവരം.

7,140 മെഗാവാട്ട് ശേഷി വരുന്ന 18 പവർ പ്ലാന്റുകളാണ് പാകിസ്താനിൽ ഇതുവരെ അടച്ചുപൂട്ടിയത്. ഈ സാഹര്യത്തിൽ രാജ്യത്ത് പവർകട്ട് ഏർപ്പെടുത്തുമെന്നാണ് വിവരം. ഡീസൽ നിലയങ്ങളിൽ നിന്നാണ് വൈദ്യുതിയുടെ നല്ല പങ്കും വരുന്നത്. 80 ശതമാനം പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുന്ന പാകിസ്താന് യുക്രെയിൻ യുദ്ധവും റഷ്യയ്‌ക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും വലിയ തിരിച്ചടിയായി.

വിദേശനാണ്യ കരുതൽ ശേഖരം കമ്മിയായതോടെ കൽക്കരിയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യാൻ ശേഷിയും രാജ്യത്തിന് നഷ്ടമായി. പാക് കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും ആഭ്യന്തരവിപണിയിലെ വ്യാപാരങ്ങൾ തകർന്നതും പ്രതിസന്ധിയുടെ ആക്കം വർധിപ്പിച്ചു.