യെച്ചൂരി സഞ്ചരിച്ച വാഹനത്തിന് എസ്ഡിപിഐ ബന്ധമെന്ന് ബിജെപി; ആരോപണം തള്ളി സിപിഎം

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമയത്ത് സീതാറാം യെച്ചൂരി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലെന്ന ആരോപണവുമായി ബിജെപി. ‘KL 18 AB 5000 എന്ന വാഹനത്തിന്റെ ഉടമയായ സിദ്ധിഖ് പത്തോളം ക്രിമിനല്‍ കേസിലെ പ്രതിയാണ്. സിദ്ദിഖ് പകല്‍ മുസ്ലീം ലീഗിന്റെയും രാത്രി എസ്ഡിപിഐയുടെയും പ്രവര്‍ത്തകനാണ്. സി പി എം – എസ് ഡി പി ഐ കൊടുക്കല്‍ വാങ്ങലിന്റെ തെളിവാണ് വാഹനം നല്‍കിയ സംഭവം. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ വഴിയാണ് വാഹനം ഏര്‍പ്പാട് ചെയ്തത്’- കണ്ണൂര്‍ ജില്ല പ്രസിഡന്റ് എന്‍. ഹരിദാസ് ആരോപിച്ചു.

അതേസമയം, ബിജെപി ആരോപണം തള്ളി സിപിഎം രംഗത്തെത്തി. താന്‍ ആര്‍ക്കും കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയിട്ടില്ലെന്നും, ബിജെപി കണ്ണൂര്‍ ജില്ലാ അധ്യക്ഷന്റെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും പി മോഹനന്‍ പ്രതികരിച്ചു. കണ്ണൂര്‍ ജില്ലാ നേതൃത്വമാണ് വാഹനം ഒരുക്കിയത്. ചുണ്ടേല്‍ സിദ്ദിഖിനെ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.