ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; പിന്നില്‍ എസ്ഡിപിഐ എന്ന് ബിജെപി; ഐജിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് പാലക്കാട്ടേക്ക്‌

പാലക്കാട്: പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്നത് കടയില്‍ കയറി ആക്രമിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ‘സെക്കനന്റ് ബൈക്ക് ഷോറൂം കട നടത്തുന്ന വ്യക്തിയാണ് ശ്രീനിവാസന്‍. ആ സമയത്ത് ശ്രീനിവാസന്‍ മാത്രമേ കടയിലുണ്ടായിരുന്നൊള്ളൂ. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനെന്ന നിലയിലാണ് എത്തിയത്. തുടര്‍ന്ന് വടിവാള്‍ ഉപയോഗിച്ചു ആക്രമിക്കുകയുമായിരുന്നു. ഞങ്ങള്‍ കാണുമ്പോള്‍ തലക്കും കാലിനും നെറ്റിയിലും മുഖത്തുമെല്ലാം വെട്ടേറ്റ് കിടക്കാണ്. ഗുരുതരമായ പരിക്കാണ് അദ്ദേഹത്തിന് ഏറ്റത്’-ശ്രീനിവാസനെ ആശുപത്രിയിലെത്തിയവര്‍ പറയുന്നു. പാലക്കാട് നഗരത്തിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വച്ചാണ് ശ്രീനിവാസന് വെട്ടേറ്റിരിക്കുന്നത്.

കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് നേതാവ് വേട്ടേറ്റു മരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റിരിക്കുന്നത്. എസ്ഡിപിഐ നേതാവും ആര്‍എസ്എസ് നേതാവും രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ട ജില്ലയിലെ ക്രമസമാധാനം വലിയ പ്രശ്നമായി നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പാലക്കാട്ടേക്ക് കൂടുതല്‍ പൊലീസിനെ വിന്യസിക്കുന്നുണ്ട്. എറണാകുളം റൂറലില്‍ നിന്ന് ഒരു ബറ്റാലിയന്‍ പാലക്കാട്ടേക്ക് തിരിച്ചു. കെഎപി – 1 ബറ്റാലിയനാണ് പാലക്കാട്ടേക്ക് പോകുന്നത്. 300 പൊലീസുകാരാണ് സംഘത്തിലുണ്ടാകുക. ഉത്തര മേഖലാ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ സുരക്ഷ വിപുലീകരിക്കാനാണ് തീരുമാനം. ഡിജിപി അനില്‍ കാന്ത് ഇദ്ദേഹത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എസ്ഡിപിഐ, ആര്‍എസ്എസ് നേതാക്കള്‍ക്ക് സംരക്ഷണം നല്‍കും. ജില്ലകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തിന് കാരണം എസ്.ഡി.പി.ഐ ആണെന്നും, കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസ് പറഞ്ഞു. ആശുപത്രിയില്‍ വച്ചാണ് ശ്രീനിവാസന്റെ മരണം സ്ഥിരീകരിച്ചത്.