കേരളത്തിൽ ആരും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടുന്ന സാഹചര്യം; ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. സ്വന്തം സുരക്ഷ വർധിപ്പിക്കുന്ന പിണറായി വിജയൻ ജനങ്ങളുടെ കാര്യത്തിൽ കൂടി ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊലപാതകങ്ങളുടെ തുടർക്കഥയാണ് ഉണ്ടാകുന്നത്. കേരളത്തിൽ ആരും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടുന്ന സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചു. തുടരെയുള്ള അക്രമ സംഭവങ്ങൾ സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയെയാണ് കാണിക്കുന്നത്. കേരളം ലഹരി മാഫിയുടെയും ഗുണ്ടാസംഘങ്ങളുടെയും തട്ടിപ്പ് സംഘങ്ങളുടെയും പറുദീസയായി മാറി. ആഭ്യന്തര വകുപ്പ് നിർജ്ജീവമാണെന്നും അക്രമ സാധ്യത മുൻകൂട്ടി തിരിച്ചറിയാനോ തടയാനോ സംസ്ഥാന രഹസ്യാന്വേഷണ സംവിധാനത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി. മുഖ്യമന്ത്രിക്ക് ജനങ്ങളുടെ സുരക്ഷയെക്കാൾ സ്വന്തം സുരക്ഷ വർധിപ്പിക്കുന്നതിനാണ് താൽപ്പര്യം. കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലക്കാട്ടെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. പോലീസ് കൂടുതൽ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ പാലക്കാട് രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നു. പകപോക്കലിന്റെ പേരിൽ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഹീനരാഷ്ട്രീയ ആശയത്തിന് അറുതി വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.