തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പി.ടി തോമസിന്റെ ഭാര്യക്ക് കെപിസിസിയുടെ മുന്‍ഗണന

കൊച്ചി: യുഡിഎഫിന്റെ ഉറച്ച സീറ്റായ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ പി. ടി തോമസിന്റെ ഭാര്യയെ പരിഗണിക്കണമെന്ന നിലപാടുമായി കെപിസിസി നേതൃത്വം. തിങ്കളാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയോഗം വിഷയം ചര്‍ച്ച ചെയ്യും. ഈ വിഷയത്തില്‍ സംഘടനാ തലത്തില്‍ നടക്കുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയാണിത്. അതേസമയം, പാര്‍ട്ടിയിലെ നേതാക്കളെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി എറണാകുളത്തെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിനായി ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. കെ സി വേണുഗാപലും വി ഡി സതീശനും ഒരുമിച്ച് പി ടി തോമസിന്റെ ഭാര്യ ഉമയെ വീട്ടിലെത്തി സന്ദര്‍ശിച്ചതോടെയാണ് അണിയറയില്‍ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ചത്. എന്നാല്‍, ഉമയെ കണ്ടത് സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ടല്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഉമ ഇത് വരെ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടന്‍ ഉമയെ കണ്ട് ഇത് സംബന്ധിച്ച ചര്‍ച്ച നടത്താനാണ് ധാരണയായിരിക്കുന്നത്.

അതേസമയം, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ് നിര്‍വ്വാഹക സമിതി അംഗം ജയ്‌സണ്‍ ജോസഫ്,ഡിസിസി പ്രസിഡന്‌റ് മുഹമ്മദ് ഷിയാസ്,യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരുടെ പേരുകളും സ്ഥാനാര്‍ഥി സാധ്യതാ പട്ടികയിലുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ മുതിര്‍ന്ന നേതാക്കളെ ഉപയോഗിച്ചു കൊണ്ട് ഉമയെ സമ്മതിപ്പിക്കണണമെന്ന ആലോചനയും കെപിസിസി നേതൃത്വത്തിനുണ്ട്.