രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങളിലും മുസ്ലീങ്ങളെ കുറ്റപ്പെടുത്തുന്നു; മെഹബൂബ മുഫ്തി

ശ്രീനഗർ: രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങളിലും മുസ്ലീങ്ങളെ കുറ്റപ്പെടുത്തുന്നുവെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ജമ്മു കശ്മീരിൽ നിന്നും കശ്മീരി പണ്ഡിറ്റുകൾ പലായനം ചെയ്യാൻ നിർബന്ധിതരായപ്പോൾ കാഴ്ചക്കാരായി നിൽക്കുകയാണെന്നായിരുന്നു മുസ്ലീങ്ങൾക്ക് നേരെ ഉയർന്ന ആരോപണം. ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിന്റെ നിശബ്ദതയും സമാന രീതിയിൽ കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം ഇപ്പോൾ തുടരുന്ന മൗനം ദ്രോഹമാണെന്നും മെഹബൂബ ചൂണ്ടിക്കാട്ടി.

മധ്യപ്രദേശിലെ ഖാർഗോണിൽ രാമനവമി യാത്രയ്ക്കിടെ ഹിന്ദുക്കൾക്ക് നേരെ ആക്രമണം നടത്തിയ മതമൗലികവാദികളുടെ അനധികൃത നിർമ്മാണങ്ങൾ സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർത്ത സാഹചര്യത്തിലാണ് മെഹബൂബയുടെ പ്രതികരണം. സർക്കാർ വീടുകൾ പൊളിച്ചു നീക്കുമ്പോൾ ഹിന്ദുക്കൾ മൂക സാക്ഷികളായി നിൽക്കുകയാണെന്ന് മെഹബൂബ മുഫ്തി വിമർശിച്ചു.

ബുൾഡോസർ ഉപയോഗിച്ച് ഇന്ത്യയുടെ ഭരണഘടന തകർത്തിരുന്ന ബിജെപി ഇപ്പോൾ അത് ഉപയോഗിച്ച് പാവങ്ങളുടെ വീട് ആക്രമിക്കുന്നു. ബിജെപി നേതാക്കൾ മുസ്ലീങ്ങളെ അവരുടെ വീടുകളിൽ നിന്നും, ജീവിത മാർഗ്ഗത്തിൽ നിന്നുമെല്ലാം വലിച്ചെറിയുകയാണെന്ന് മെഹബൂബ കുറ്റപ്പെടുത്തി.