ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി പാക് അധിനിവേശ കാശ്മീരിൽ കൂട്ടബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടി. വീഡിയോ സന്ദേശത്തിലൂടെയാണ് പെൺകുട്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെടുന്നു.
കഴിഞ്ഞ ഏഴ് വർഷമായി നീതിക്കുവേണ്ടി പോരാടുന്ന ഒരു കൂട്ടബലാത്സംഗ ഇരയാണ് താനെന്നും തനിക്ക് നീതി ലഭ്യമാക്കുന്നതിൽ പാക് അധിനിവേശ കശ്മീരിലെ പോലീസും സർക്കാരുകളും നീതിന്യായ വ്യവസ്ഥയും പരാജയപ്പെട്ടുവെന്നും പെൺകുട്ടി വീഡിയോയിൽ പറയുന്നു.
തന്റെ കുട്ടികളുടെ ജീവൻ അപകടത്തിലാണ്. പോലീസിൽ നിന്നും പാക് അധിനിവേശ കശ്മീരിലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ ചൗധരി താരിഖ് ഫാറൂഖിൽ നിന്നും ജീവന് ഭീഷണി നേരിടുകയാണ്. ഞങ്ങൾക്ക് അഭയവും സംരക്ഷണവും നൽകണമെന്ന് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിക്കുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി.
2015-ലാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. നീതിയ്ക്കായി താൻ മുട്ടാത്ത വാതിലുകളില്ല. പോലീസിനെയും പ്രാദേശിക രാഷ്ട്രീയക്കാരെയും സമീപിച്ചെങ്കിലും നീതി ലഭിച്ചില്ല. പാകിസ്താൻ അധിനിവേശ കശ്മീരിലെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്ക് നിരവധി കത്തുകൾ എഴുതിയിരുന്നു. എന്നാൽ തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് ലഭിച്ചതെന്നും പെൺകുട്ടി അറിയിച്ചു. ഹാറൂൺ റഷീദ്, മാമൂൺ റഷീദ്, ജമീൽ ഷാഫി, വഖാസ് അഷ്റഫ്, സനം ഹാറൂൺ എന്നിവരും മറ്റ് മൂന്ന് പേരുമാണ് തന്നെ ഉപദ്രവിച്ചതെന്ന് നേരത്തെ പുറത്തുവിട്ട ഒരു വീഡിയോയിൽ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.