തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകളിലൂടെ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നു. വിഷു കൈ നീട്ടമായാണ് പൊതുവിതരണ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരിൽ ഏപ്രിൽ 14 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.
പുരവിമല, തെൻമല, കണ്ണമാംമൂട് ആദിവാസി ഊരുകളിലെ 183 കുടുംബങ്ങൾക്കാണ് റേഷൻ സാധനങ്ങൾ നേരിട്ടെത്തിക്കുന്നത്. പിന്നാക്ക വിഭാഗങ്ങൾ അധിവസിക്കുന്ന മേഖലകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ വ്യാപിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
അതേസമയം, വിഷു പ്രമാണിച്ച് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ സർക്കാർ ഒരുമിച്ചു വിതരണം ചെയ്യുകയാണ്. അതിന്റെ ഭാഗമായി 56,97,455 പേർക്ക് 3200 രൂപ വീതം ലഭിക്കും. മാർച്ച് മാസ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തേത് മുൻകൂറായി നൽകുകയാണ് ചെയ്യുന്നത്. അതിനായി 1746.44 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഏപ്രിൽ പതിനാലിനുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും.
കോവിഡ് മഹാമാരിയും രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളും തീർത്ത പ്രതിസന്ധികൾക്കിടയിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പു വരുത്തണമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് രണ്ടു മാസത്തെ പെൻഷനുകൾ ഒരുമിച്ചു നൽകുന്നത്. വിപണി കൂടുതൽ സജീവമാകാനും സാധാരണ ജനങ്ങൾക്ക് ആഹ്ലാദപൂർവം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.