സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണം; പദ്ധതിക്കെതിരെ സമരം ശക്തമാക്കുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് തിരുവനന്തപുരത്ത് നടന്ന എൻഡിഎ സംസ്ഥാന നേതൃയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തെ തകർക്കുകയും വലിയ കടക്കെണിയിലേക്ക് നയിക്കുകയും ചെയ്യുന്ന പദ്ധതിക്കെതിരെ ദേശീയ ജനാധിപത്യ സഖ്യം വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ എൻഡിഎ ചെയർമാൻ കെ.സുരേന്ദ്രൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികമായ മേയ് 20ന് സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിലും മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കും.

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാവുമ്പോൾ വിപണിയിൽ ഇടപെടാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ജനങ്ങളുടെ മേൽ പിണറായി വിജയൻ അമിതഭാരം അടിച്ചേൽപ്പിക്കുകയാണ്. തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്തത് സർക്കാരിന്റെ കർഷക ദ്രോഹ സമീപനത്തിന്റെ അവസാനത്തെ ഉദ്ദാഹരണമാണ്. സംസ്ഥാനത്ത് വ്യവസായങ്ങൾ തകർന്നു. വ്യവസായികൾക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണുള്ളത്. സർക്കാർ സ്‌പോൺസേഡ് അക്രമങ്ങൾ എല്ലാ സ്ഥലത്തും നടക്കുകയാണ്. കേന്ദ്ര പദ്ധതികളുടെ പണം സംസ്ഥാനത്ത് ചിലവഴിക്കുന്നില്ലെന്നത് ഗൗരവതരമാണെന്ന് യോഗം വിലയിരുത്തിയതായും സുരേന്ദ്രൻ വ്യക്തമാക്കി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സർവ്വ ശക്തിയുമെടുത്ത് മത്സരിക്കാൻ നേതൃയോഗത്തിൽ തീരുമാനമായി. 22 ന് തൃക്കാക്കര എൻഡിഎ യോഗം നടക്കും. താഴെ തട്ടിൽ വരെ മുന്നണി സംവിധാനം വ്യാപിപ്പിക്കും. മതന്യൂനപക്ഷങ്ങളെയും പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളെയും മുന്നണിയിലേക്ക് ആകർഷിക്കും. സിപിഎം പാർട്ടി കോൺഗ്രസിന് ശേഷം കോൺഗ്രസിന്റെ നേതാക്കൾ തലയിൽ മുണ്ടിട്ടാണ് നടക്കുന്നതെന്ന് കെ സുരേന്ദ്രൻ പരിഹസിച്ചു. കെ വി തോമസ് പാർട്ടി കോൺഗ്രസിന് പുറപ്പെടും മുമ്പ് പുറത്താക്കുമെന്ന് പറഞ്ഞവരെ ഇപ്പോൾ കാണാനില്ല. കേരളത്തിലെ കോൺഗ്രസിന് ഒരു സാംഗത്യവുമില്ലെന്ന് വിഡി സതീശനും കെ.സുധാകരനും തെളിയിക്കുകയാണ്. നാഥനില്ലാ കളരിയായി കോൺഗ്രസ് മാറി. വാചകമടികൾ മാത്രമാണ് നടക്കുന്നത്. കോൺഗ്രസിനെ സിൽവർലൈൻ സമരത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ല. ബിജെപിയുടെ ഇടപെടൽ മാത്രമാണ് ജനങ്ങൾക്ക് വിശ്വാസം. ജനങ്ങൾ പറിച്ചെടുത്ത കല്ലുകൾ സ്ഥാപിക്കാനുള്ള ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ നീക്കത്തെ ബിജെപി പ്രവർത്തകർ നേരിടുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.

നേതൃയോഗത്തിൽ എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി, ജോ.കൺവീനർ പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സികെ ജാനു, കെ.പത്മകുമാർ, കുരുവിള മാത്യു, വിഷ്ണുപുരം ചന്ദ്രശേഖരൻ, വിവി രാജേന്ദ്രൻ, എം. മെഹബൂബ് തുടങ്ങിയ എൻഡിഎ നേതാക്കൾ പങ്കെടുത്തു.