തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ആറ്റിങ്ങലിൽ പിങ്ക് പോലീസ് അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച സർക്കാർ നടപടി അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നതാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. അതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത് സ്വാഭാവിക നീതിയുടെ നഗ്നമായ ലംഘനമാണ്. ഉദ്യോഗസ്ഥർ തങ്ങൾക്ക് ലഭിച്ചിരിക്കുന്ന അധികാരം ജനങ്ങളുടെ മേൽ അന്യായമായി ഉപയോഗിക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയില്ല എന്ന് ഒരു സർക്കാർ പറയുന്നതിനോളം വലിയ ഭീരുത്വവും ഉത്തരവാദിത്വമില്ലായ്മയും നിസ്സംഗതയും വേറെയില്ല. അങ്ങനെ ഏറ്റെടുക്കാൻ തുടങ്ങിയാൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പോലീസ് നടത്തിയ നര നായാട്ടുകൾക്ക് ഉത്തരം പറയേണ്ടി വരുമെന്ന പിണറായി വിജയന്റെ ഭയമാണ് ഈ അപ്പീലെന്നും അദ്ദേഹം വിമർശിച്ചു.
പക്ഷേ ഇതൊരു കേവലം സാങ്കേതിക വാദമായി, സർക്കാർ നടപടികളുടെ ഭാഗമായി സ്വാഭാവികമായി സംഭവിച്ച ഒരു നടപടിയാണ് എന്നു കരുതാൻ വയ്യ. ഈ അപ്പീലിന് പിറകിലെ രാഷ്ട്രീയം കൂടി കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരള സർക്കാർ ആർക്കു വേണ്ടിയാണു നിലകൊള്ളുന്നത് എന്ന കാര്യം അത്ഭുതകരം മാത്രമല്ല അങ്ങേയറ്റം ആശങ്ക ജനിപ്പിക്കുന്നതുമാണ്. മൂന്നാം ക്ലാസുകാരിയായ ഒരു പിഞ്ചു കുഞ്ഞിനോടാണ് പിണറായി സർക്കാർ ക്രൂരമായി പ്രതികാരം ചെയ്യാൻ പോകുന്നത്. പാർശ്വവത്കരിക്കപ്പെട്ട മനുഷ്യർക്ക്, പ്രത്യേകിച്ച് ഒരു കുഞ്ഞിന് അതർഹിക്കുന്ന നീതി നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തവരെ എന്ത് തരം മനോനിലയാണ് നയിക്കുന്നത് എന്നത് ഭയപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യ കേരളത്തിനാകെ അപമാനകരമായ ഈ നടപടി തിരുത്തണം എന്ന് പിണറായി സർക്കാരിനോട് ആവശ്യപ്പെടുന്നു ആ കുഞ്ഞിന് നിയമപോരാട്ടത്തിൽ നീതി ലഭിക്കുംവരെ കെ പി സി സി അവരോടൊപ്പമുണ്ടാകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

