ട്വിറ്ററിനെ നമ്പര്‍ വണ്‍ ആക്കാന്‍ സാങ്കേതികലോകത്തെ പ്രഗത്ഭനെത്തുന്നു

സമൂഹമാധ്യമ ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിപ്പിക്കാന്‍ പുത്തന്‍ വഴികള്‍ തേടുകയാണ് ട്വിറ്റര്‍. ഫേസ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും ഇതിനകം തന്നെ യുവാക്കള്‍ കൈവിട്ടുകൊണ്ടിരിക്കുകയാണ്. പോസ്റ്റുകളെക്കാള്‍ കൂടുതല്‍ പരസ്യങ്ങള്‍ ഉള്ളതാണ് ഇതിന്റെ പ്രധാന കാരണം. ഇത്തരം ആപ്പുകളിലുള്ള ഹ്രസ്വ വീഡിയോ ഫീച്ചറുകള്‍ അടക്കമുള്ളവയെല്ലാം അനുകരിക്കാന്‍ ട്വിറ്റര്‍ ശ്രമിച്ചപ്പോഴെല്ലാം പരാജയപ്പെടുകയാണുണ്ടായത്.

എന്നാല്‍, സോഷ്യല്‍മീഡിയ ട്രെന്‍ഡിനൊപ്പം നില്‍ക്കാത്ത മറ്റൊരു വിഭാഗം യുവാക്കളുണ്ടെന്നും അവര്‍ തങ്ങള്‍ക്ക് ഇണങ്ങുന്നവരാണെന്നുമാണ് ട്വിറ്ററിന്റെ വാദം. പുതിയ പദ്ധതികള്‍ കൊണ്ടുവരാനായി മൈക്കല്‍ സേമാന്‍ എന്ന വ്യക്തിയെയാണ് ട്വിറ്റര്‍ ചുമതലപ്പെടുത്തുന്നത്. പതിനേഴാം വയസില്‍ സ്‌കൂള്‍ പഠനം കഴിഞ്ഞ ശേഷം ഫേസ്ബുക്കിലെത്തിയ വ്യക്തിയാണ് ഇദ്ദേഹം. യുവാക്കള്‍ക്കിടയിലെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസ്, ഫേസ്ബുക്ക് ഗ്രൂപ്പ്‌സ് എന്നിവയുടെ പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍. ഗൂഗിളിലും യൂട്യൂബ്‌ ഷോര്‍ട്‌സിന് വേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ട്വിറ്ററിന്റെ ‘0-1’ എന്ന സംഘത്തിലെത്തിയിരിക്കുകയാണ്. സാധാരണ വാര്‍ത്തകള്‍ക്ക് വേണ്ടിയാണ് രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ട്വിറ്റര്‍ ഉപയോഗിക്കുന്നത്. എന്നാല്‍, അഭിപ്രായ പ്രകടനത്തിനും പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കുന്നതിനുമാണ് നിലവില്‍ യുവാക്കള്‍ ട്വിറ്ററിനെ പ്രയോജനപ്പെടുത്തുന്നത്. ഫേസ്ബുക്കിനെ പോലെ തന്നെ ട്വിറ്ററിനെയും സമൂഹമാധ്യമങ്ങള്‍ക്കിടയിലെ പ്രായക്കൂടുതല്‍ കാരണം യുവാക്കള്‍ അകറ്റി നിര്‍ത്തുകയാണ്.

അതേസമയം, ട്വിറ്ററിന്റെ സവിശേഷതകള്‍ അതിന്റെ നേട്ടം തന്നെയാണെന്ന് മൈക്കല്‍ സേമാന്‍ പറയുന്നു. ട്വിറ്റര്‍ കൂടുതല്‍ സ്വാതന്ത്ര്യം തരുന്നു. ഒരു വിഷയം സംസാരിക്കാന്‍ ക്യാമറയുടെ മുന്നില്‍ നിന്ന് സംസാരിക്കേണ്ടതില്ല. പെര്‍ഫക്ട് ആയാലേ ശ്രദ്ധിക്കപ്പെടൂ എന്ന സമ്മര്‍ദ്ദം ട്വിറ്ററിലില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഏത് പ്രായക്കാരാണെങ്കിലും മനസില്‍ തോന്നുന്ന കാര്യങ്ങള്‍ പറയാന്‍ പറ്റിയ ഇടമാണ് ട്വിറ്ററെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.