ഭാവനയുടെ പ്രശ്‌നം ഏറ്റെടുത്തപ്പോൾ സൗഹൃദങ്ങൾ നഷ്ടമായി; ഭാവനക്കൊപ്പം WCC പോരാട്ടം തുടരുമെന്ന് അഞ്ജലി മേനോൻ

തിരുവനന്തപുരം: നടി ഭാവനയ്ക്ക് പിന്തുണയുമായി സംവിധായിക അഞ്ജലി മോനോൻ. ഭാവനക്കൊപ്പം WCC പോരാട്ടം തുടരുമെന്ന് അഞ്ജലി മേനോൻ അറിയിച്ചു. നടിയുടെ പ്രശ്‌നം ഏറ്റെടുത്തപ്പോൾ സൗഹൃദങ്ങൾ നഷ്ടമായെന്നും അഞ്ജലി മോനോൻ വെളിപ്പെടുത്തി.

അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുമ്പോൾ ഒരു വിഭാഗം അസ്വസ്ഥരാകും. ജസ്റ്റിസ് ഹേമ കമ്മിറ്റി അംഗങ്ങളിൽ നിന്നും റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന പ്രതികരണമാണ്. റിപ്പോർട്ട് ഉടൻ പുറത്ത് വിടണം. ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുന്നതിൽ സിനിമ സംഘടനകൾ ഒന്നും ചെയ്തില്ലെന്നും അഞ്ജലി ആരോപിച്ചു. ഒരു പ്രമുഖ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അഞ്ജലിയുടെ പരാമർശം.

തനിക്ക് സംഭവിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞതിന് നടി ഭാവനയ്ക്ക് അഞ്ജലി അഭിനന്ദനം അറിയിക്കുകയും ചെയ്തു. അതിജീവിത ഒളിഞ്ഞിരിക്കേണ്ട ആളല്ല. അതിജീവിത സംസാരിക്കുന്നത് സമൂഹം കേൾക്കണം. എല്ലാവരെയും സന്തോഷിപ്പിച്ച് പോരാട്ടം നടത്താൻ കഴിയില്ലെന്നും അഞ്ജലി പ്രതികരിച്ചു.

റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ ഹേമ കമ്മീറ്റിയിൽ നിന്നും ഉണ്ടായത് ഞെട്ടിപ്പിക്കുന്ന പ്രതികരണമാണ്. ഇവരുടെ മുന്നിൽ ആണോ സത്യം പറഞ്ഞതെന്ന് ഇരകൾ ചോദിക്കുന്നു. ആഭ്യന്തര പരാതി പരിഹാര കമ്മീറ്റി അവകാശമാണ്. കമ്മിറ്റി രൂപീകരണത്തിൽ സിനിമ സംഘടനകൾ ഒന്നും ചെയ്യുന്നില്ല. Wcc യെ തുടക്കം മുതൽ സിനിമ സംഘടനകൾ ശത്രു പക്ഷത്തു കാണുന്നുവെന്നും ഹേമ കമ്മീറ്റി റിപ്പോർട്ട് പുറത്തു വിടണമെന്നും അഞ്ജലി ആവശ്യപ്പെട്ടു. സിനിമാ മേഖലയിൽ നടനൊപ്പം തന്നെ നടിക്കും തുല്യ വേതനം വേണമെന്നും അഞ്ജലി മേനോൻ കൂട്ടിച്ചേർത്തു.