അനായാസം, അതിസുന്ദരം; ലങ്കക്കെതിരെ വമ്പന്‍ ജയവുമായി ടീം ഇന്ത്യ!

മൊഹാലി: ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റ് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശര്‍മ്മ അരങ്ങേറ്റം ഗംഭീരമാക്കി. ഇതോടെ ടീം ഇന്ത്യയുടെ ടെസ്റ്റ് നായകന്‍മാരില്‍ അരങ്ങേറ്റ മത്സരം ഇന്നിംഗ്സിന് ജയിക്കുന്ന രണ്ടാമത്തെ താരമായി രോഹിത് ശര്‍മ്മ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു. 1955/56 ല്‍ മുംബൈയില്‍ പോളി ഉമ്രിഗറുടെ ടീം ന്യൂസിലന്‍ഡിനെ ഇന്നിംഗ്സിനും 27 റണ്‍സിനും തോല്‍പിച്ചതാണ് റെക്കോര്‍ഡ് ബുക്കിലെ മുന്‍ സംഭവം.

മൊഹാലി ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സിനും 222 റണ്‍സിനും ശ്രീലങ്കയെ തകര്‍ക്കുകയായിരുന്നു. പുറത്താവാതെ 175 റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ വിജയത്തിന്റെ നട്ടെല്ലായത്. സ്‌കോര്‍: ഇന്ത്യ 574/8 ഡി, ശ്രീലങ്ക 174 & 178. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

ടെസ്റ്റില്‍ 8000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി മത്സരത്തോടെ വിരാട് കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (154 ഇന്നിംഗ്സ്), രാഹുല്‍ ദ്രാവിഡ് (157 ഇന്നിംഗ്സ്), വിരേന്ദര്‍ സെവാഗ് (160), സുനില്‍ ഗവാസ്‌കര്‍ (166), വിരാട് കോലി (169), വിവിഎസ് ലക്ഷ്മണ്‍(201) എന്നിവരാണ് മുമ്പ് 8000 കടന്ന ഇന്ത്യന്‍ താരങ്ങള്‍. അതേസമയം, ആര്‍. അശ്വിന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിനെ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി. ചരിത് അസലങ്കയെ പുറത്താക്കി കപിലിന്റെ 434 വിക്കറ്റുകളുടെ നേട്ടം അശ്വിന്‍ മറികടക്കുകയായിരുന്നു.