റോഡ് കുത്തിപ്പൊളിക്കുന്നത് തടയാൻ പ്രവൃത്തി കലണ്ടർ; പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് കുത്തിപ്പൊളിക്കുന്നത് തടയാൻ പ്രവൃത്തി കലണ്ടർ തയ്യാറാക്കുന്നു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ടാറിംഗിന് പിന്നാലെ പൈപ്പിടാൻ റോഡ് കുത്തിപ്പൊളിക്കുന്നത് നമ്മുടെ നാട്ടിലെ കാലങ്ങളായുള്ള പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇതിന് പ്രധാന കാരണം. ടാറിംഗ് പ്രവൃത്തി നടത്തുന്നതും പൈപ്പിടുന്നതും ജനങ്ങളുടെ ആവശ്യത്തിനാണ്. എന്നാൽ ടാറിംഗ് കഴിഞ്ഞ ശേഷം റോഡ് കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമായിരുന്നു. വകുപ്പിന്റെ ചുമതലയേറ്റെടുത്തയുടൻ തന്നെ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഇക്കാര്യത്തിൽ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചത്. നാടിന്റെ പൊതുവായ പ്രശ്‌നം എന്ന നിലയിൽ വകുപ്പുകളുടെ ഏകോപനത്തിനായി അദ്ദേഹം മുൻകൈയ്യെടുത്തു. ജനുവരിയിൽ വിളിച്ചുചേർത്ത മന്ത്രിതല യോഗത്തിലാണ് പ്രവൃത്തി കലണ്ടർ തയ്യാറാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. രണ്ട് വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു നിരീക്ഷണ സമിതി ഇതിനായി രൂപീകരിച്ചിരുന്നു. ആ സമിതിയാണ് പ്രവൃത്തി കലണ്ടർ എന്ന ആശയം മുന്നോട്ട് വെച്ചതെന്നും അദ്ദേഹം അറിയിച്ചു.

പ്രവൃത്തി കലണ്ടറിൻറെ ഭാഗമായി പുതിയതായി ടാറ് ചെയ്തു പണി പൂർത്തീകരിച്ച റോഡുകൾ ഒരു വർഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാൻ അനുവദിക്കുകയുള്ളുവെന്നും ചോർച്ചയെ തുടർന്നുള്ള അടിയന്തരമായ അറ്റകുറ്റപ്പണികൾ, വലിയ പദ്ധതികൾ, ഉയർന്ന മുൻഗണനയുള്ള പദ്ധതികൾ എന്നിവയ്ക്കു മാത്രം ഇളവുകളുണ്ടാകണമെന്നും തീരുമാനിച്ചു. റോഡുകളിൽ നടക്കാൻ പോകുന്ന ജോലിയുടെ കലണ്ടർ കെഡബ്ല്യുഎയും പിഡബ്യുഡിയും റോ പോർട്ടലിൽ ഉൾപ്പെടുത്തുകയും കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. അത്യാവശ്യമായി ചോർച്ച പരിഹരിക്കുന്നതിനായുള്ള അനുവാദത്തിനും ഇതേ പോർട്ടലിലൂടെ തന്നെ വാട്ടർ അതോറിറ്റി അപേക്ഷിച്ചാൽ മതിയാകും. അറ്റക്കുറ്റപ്പണി ഉത്തരവാദിത്വ കാലാവധി കഴിഞ്ഞ റോഡുകളിലെ ചോർച്ച അടയ്ക്കുന്നതിന് മുൻകൂറായി തുക കെട്ടിവയ്ക്കേണ്ട ആവശ്യവുമില്ല. പൊതുമരാമത്ത് വകുപ്പിനെ വിവരം ധരിപ്പിച്ച ശേഷം അറ്റകുറ്റപ്പണി തുടങ്ങാം. അടിയന്തര ജോലികൾക്കായി അനുമതി നൽകാൻ റോ പോർട്ടലിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

പുതിയ പൈപ്പ് കണക്ഷനായി റോഡ് കുഴിക്കുന്നത് മുതൽ മുൻ നിലവാരത്തിൽ പുനർ നിർമിക്കുന്നത് വരെയുള്ള ഉത്തരവാദിത്വം ജല അതോറിറ്റിക്ക് ആയിരിക്കും. കുഴിക്കുന്നതിന് മുൻപുള്ള അതേ നിലവാരത്തിൽ പുനർ നിർമിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ട ചുമതലയും ജലഅതോറിറ്റിക്കാണ്. ചോർച്ചയ്ക്കും അറ്റകുറ്റപ്പണിക്കായും കുഴിക്കേണ്ട റോഡും പുനർനിർമിക്കേണ്ടത് ഇനി മുതൽ വാട്ടർ അതോറിറ്റി തന്നെയാകും. അറ്റകുറ്റപ്പണികൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണെന്ന് ഉറപ്പു വരുത്താനുള്ള ചുമതല പൊതുമരാമത്ത് എഞ്ചിനിയർമാർക്കാണ്. ഇരുവകുപ്പുകളിലെയും എക്സിക്യൂട്ടീവ് എഞ്ചിനീയർ തലത്തിൽ സംയുക്ത പരിശോധന നടത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിഫക്ട് ലയബിലിറ്റി പീരിയഡിലുള്ള (ഡിഎൽപി) റോഡുകൾ കുഴിക്കും മുൻപ് പുനർ നിർമാണത്തിനുള്ള തുകയുടെ 10 ശതമാനം പൊതുമരാമത്ത് വകുപ്പിന് കെഡബ്ല്യുഎ കെട്ടിവയ്ക്കണം. പൈപ്പ് ഇടുന്നതിന് കുഴിക്കുന്ന റോഡുകൾ നിശ്ചിത കാലയളവിനുള്ളിൽ ജോലി പൂർത്തിയാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. അനുമതി പത്രത്തിൽ ഇതു കൃത്യമായി രേഖപ്പെടുത്തും. വൈകിയാൽ ഡെപ്പോസിറ്റ് തുകയിൽ ആനുപാതികമായ തുക ഈടാക്കും. വാട്ടർ അതോറിറ്റി ചെയ്ത ജോലികളുടെ വിശദമായ ബോർഡ് സ്ഥാപിക്കണമെന്നും നിശ്ചയിച്ചിട്ടുണ്ട്. ഇരുവകുപ്പുകളും യോജിച്ചു പ്രവർത്തിക്കുന്നതോടെ പുതിയ റോഡുകൾ കുത്തിപ്പൊളിക്കുന്നത് ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.