തിരുവനന്തപുരം: സംസ്ഥാനത്ത് വർധിപ്പിച്ച വൈദ്യുതിനിരക്ക് മെയ് മാസം മുതൽ നിലവിൽ വരും. വർധിപ്പിച്ച വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി നാലു കേന്ദ്രങ്ങളിൽ ഉപയോക്താക്കൾ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം നേരിട്ടു കേൾക്കാനാണ് റഗുലേറ്ററി കമ്മിഷന്റെ തീരുമാനം.
നിരക്ക് വർധന ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിൽ വരുത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഹിയറിങ് പൂർത്തിയാക്കി ഉത്തരവ് ഇറക്കാൻ ഏപ്രിൽ അവസാനമോ മേയ് ആദ്യമോ ആകും. ഉത്തരവ് ഇറങ്ങിയാൽ മാത്രമെ നിരക്ക് വർധന നിലവിൽ വരൂ. കോഴിക്കോട് ജില്ലയിലാണ് റഗുലേറ്ററി കമ്മിഷൻ ആദ്യം ഹിയറിംഗ് നടത്തുന്നത്. അതേസമയം, ഈ മാസം 28 ന് നിശ്ചയിച്ചിരിക്കുന്ന ഹിയറിങ്, പണിമുടക്കിന്റെ പശ്ചാത്തലത്തിൽ മാറ്റാൻ സാധ്യതയുണ്ട്. 30-ാം തീയതി പാലക്കാട്ടും ഏപ്രിൽ ഒന്നിനു കൊച്ചിയിലും ആറാം തീയതി തിരുവനന്തപുരത്തും ഹിയറിങ് നടത്തും.
വൈദ്യുതിയുടെ യൂണിറ്റ് നിരക്കിലും ഫിക്‌സഡ് ചാർജിലും കാര്യമായ വർധന വരുത്തുമെന്നാണ് ബോർഡ് ഉന്നയിച്ചിട്ടുള്ള ആവശ്യം. അടുത്ത 5 വർഷത്തേക്കുള്ള നിരക്ക് വർധനയാണ് കമ്മിഷൻ തീരുമാനിക്കുന്നത്. പരമാവധി ആളുകൾ ഹിയറിംഗിൽ പങ്കെടുത്താൽ മാത്രമെ അമിത വില വർധന തടയാൻ കഴിയൂ. ഹിയറിങ്ങിനുശേഷം ന്യായമായ നിരക്ക് ആയിരിക്കും കമ്മിഷൻ തീരുമാനിക്കുന്നത്. ഹിയറിങ്ങിൽ പങ്കെടുക്കുന്നവർക്ക് തങ്ങളുടെ അഭിപ്രായം കമ്മിഷനെ രേഖാമൂലം അറിയിക്കാൻ രണ്ടാഴ്ച സമയം അനുവദിക്കാറുണ്ട്. ഇതിനു മറുപടി നൽകാൻ വൈദ്യുതി ബോർഡിനും അവസരം നൽകും.

