റഷ്യ-യുക്രൈൻ സംഘർഷം; രണ്ടാംഘട്ട ചർച്ച ഇന്ന്

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിൽ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. യുദ്ധം ആറാം ദിവസത്തേക്ക് കടന്ന സാഹചര്യത്തിലാണ് രണ്ടാംഘട്ട ചർച്ച നടക്കുന്നത്. ബെലാറൂസ്- പോളണ്ട് അതിർത്തിയിലാണ് ചർച്ച നടക്കുന്നതെന്നാണ് റഷ്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സൈനിക പിന്മാറ്റമാണ് യുക്രൈൻ ചർച്ചയിൽ റഷ്യക്ക് മുന്നിൽ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കൻ യൂറോപ്യൻ മേഖലയിലേക്കുള്ള അമേരിക്കൻ വേരോട്ടം തടയാനാണ് റഷ്യയുടെ പദ്ധതി.

യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയിരുന്നു. ആദ്യ ഘട്ട ചർച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചർച്ചകൾ നടത്താനൊരുങ്ങുന്നത്. സാമാധാനം നിലനിർത്താനായി എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്നാണ് ചർച്ചയ്ക്ക് വേദിയാകുന്ന ബെലാറൂസ് വ്യക്തമാക്കിയിട്ടുള്ളത്. യുക്രൈനെതിരെ ബെലാറൂസിന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പും ഇവർ നൽകിയിട്ടുണ്ട്.