കീവ്: യുക്രൈനിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരികെ എത്തിക്കാനായുള്ള രക്ഷാദൗത്യം വേഗത്തിലാക്കി കേന്ദ്ര സർക്കാർ. യുക്രൈൻ ഒഴിപ്പിക്കൽ ദൗത്യത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമസേനയോട് നിർദ്ദേശിച്ചു. വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് വിമാനങ്ങളെ ഉപയോഗിച്ച് യുക്രൈൻ ഒഴിപ്പിക്കലിന് വേഗം കൂട്ടാനാണ് സർക്കാരിന്റെ നീക്കം. ഇന്ത്യൻ വ്യോമസേനയുടെ സി17 വിമാനങ്ങളായിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. യുക്രൈനും യുക്രൈൻ അഭയാർത്ഥികൾ അഭയം പ്രാപിച്ച സമീപരാജ്യങ്ങൾക്കും മരുന്നും മറ്റു സഹായങ്ങളും നൽകുമെന്നും ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.
മരുന്നുകളുമായി വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന സി 17 വിമാനങ്ങൾ അവിടെ കുടുങ്ങിയ ഇന്ത്യക്കാരുമായി തിരിച്ചു വരാനാണ് പദ്ധതിയിടുന്നത്. നിലവിൽ സ്വകാര്യ എയർലൈൻ കമ്പനികളായ എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ യുക്രൈന്റെ അതിർത്തി രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ കൊണ്ടുവരാനായി സർവ്വീസ് നടത്തുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനകം 23 സർവ്വീസുകൾ കൂടി നടത്തുമെന്നും വിമാന കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം രക്ഷാപ്രവർത്തനത്തിനായുള്ള സി 17 വിമാനങ്ങൾ യുക്രൈനിലേക്ക് പോകാൻ തയ്യാറായാതായും ഇതിനായുള്ള നടപടികൾ പൂർത്തിയാക്കിയെന്നും വ്യോമസേന വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും എത്രയും പെട്ടെന്ന് പുറത്തു കടക്കണമെന്നാണ് യുക്രൈനിലെ ഇന്ത്യൻ എംബസി പൗരൻമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ന് അടിയന്തിരമായി കീവിൽ നിന്നും പുറത്തു കടക്കണമെന്നും ട്രെയിനുകൾ വഴിയോ മറ്റു ഏതെങ്കിലും വഴിയോ തലസ്ഥാനത്തിന് പുറത്ത് എത്താൻ നിലവിൽ കീവിലുള്ള എല്ലാ പൗരൻമാരും ശ്രമിക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

