യുക്രൈൻ വിഷയത്തിൽ റഷ്യയുടെ വാദങ്ങൾ ന്യായം; സീതാറാം യെച്ചൂരി

ന്യൂഡൽഹി: യുക്രൈൻ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യുക്രൈൻ വിഷയത്തിൽ റഷ്യയുടെ വാദങ്ങൾ ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിന്റെ സുരക്ഷ ബലികഴിച്ചിട്ടല്ല മറ്റൊരു രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതെന്നും യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി നിർഭാഗ്യകരമാണ്. യുദ്ധം ഉടൻ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുക്രൈനെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമം റഷ്യൻ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കൻ യൂറോപ്യൻ അതിർത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈൽ സംവിധാനവും റഷ്യൻ സുരക്ഷയെ വലിയ തോതിൽ ബാധിക്കുന്നുവെന്നും അതിനാൽ തന്നെ റഷ്യൻ സുരക്ഷയും, ഒപ്പം യുക്രൈനെ നാറ്റോയിൽ ഉൾപ്പെടുത്തരുതെന്ന വാദവും നീതിപൂർവ്വകമാണെന്ന് അദ്ദേഹം അറിയിച്ചു.

സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കൻ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യുഎസ് നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമായിരുന്നു. അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതൽ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്നം ഗുരുതരമാക്കുന്നു. കിഴക്കൻ യുക്രൈനിലെ ഡോൺബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചാൽ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുക്രൈനിലെ വിദ്യാർഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യൻ സർക്കാർ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയിൽ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.