തിരുവല്ലം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കെ സുധാകരൻ

തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആടിനെ പട്ടിയാക്കുന്ന കേരളാ പോലീസ് പ്രതിസ്ഥാനത്ത് നിൽക്കുന്ന കേസായതിനാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസ് കസ്റ്റഡിയിലിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവിനെ ആശുപ്രതിയിലേക്ക് മാറ്റിയെന്നും തുടർന്ന് മരണം സംഭവിച്ചെന്നുമാണ് പോലീസ് പറയുന്നത്. എന്നാൽ ഇത് വിശ്വാസ യോഗ്യമല്ലെന്നാണ് കെ സുധാകരൻ പറയുന്നത്.

കേസിൽ യഥാർത്ഥ വസ്തുതകൾ പുറത്ത് വരണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ടെന്നും മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലാകണം പോസ്റ്റുമോർട്ടം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഈ കേസിലും മരണപ്പെട്ട വ്യക്തിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അപ്പോൾ അസ്വസ്ഥതകൾ ഉള്ളതായി ബോധ്യപ്പെട്ടിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ വയ്ക്കുന്നതിന് പകരം എന്തുകൊണ്ട് ആശുപത്രിയിലേക്ക് മാറ്റിയില്ലയെന്ന് അദ്ദേഹം ചോദിക്കുന്നു.

രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടയുടനെ ഇയാളെ എന്തുകൊണ്ട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയില്ലെന്നും കസ്റ്റഡി മരണ ആരോപണത്തിൽ നിന്നും പഴുതുകൾ ഉണ്ടാക്കി പൊലീസിന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന ആക്ഷേപമുണ്ടെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.