അടിക്കലും തിരിച്ചടിക്കലും; യഥാര്‍ഥ പോര് ബ്രിട്ടനും റഷ്യയും തമ്മില്‍

ലണ്ടന്‍: റഷ്യ-യുക്രൈന്‍ യുദ്ധമാണെങ്കിലും യഥാര്‍ഥ പോര് ബ്രിട്ടനും റഷ്യയും തമ്മിലാണ്. റഷ്യന്‍ ചാരവിമാനങ്ങള്‍ ഇടക്കിടെ ബ്രിട്ടീഷ് അതിര്‍ത്തി ലംഘിക്കുന്നതും ബ്രിട്ടീഷ് ചാരസംഘടന കണ്ടെത്തി തുരത്തിയതും വളരെ വ്യക്തമായ കാരണമാണ്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം മൂക്കുന്നതിനിടെ സാഹചര്യം തനിക്കനുകൂലമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ യുക്രൈന്‍ പ്രതിസന്ധിയെ വൈകാരികമായി സമീപിച്ചെങ്കിലും ഉപരോധ പ്രഖ്യാപങ്ങള്‍ നടത്തിയ ബ്രിട്ടന് തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാനുള്ള അനുമതി നിക്ഷേധിച്ച് റഷ്യ അതേ നാണയത്തില്‍ തിരിച്ചടിച്ചു.

അതേസമയം, നിലവിലെ യുദ്ധം അവസാനിച്ചാലും ബ്രിട്ടനും റഷ്യയും തമ്മിലുള്ള പോര് തുടരുക തന്നെ ചെയ്യും. ഇറക്കുമതിയില്‍ റഷ്യയെ ആശ്രയിക്കുന്ന ബ്രിട്ടന് യുദ്ധ ശേഷമുള്ള നാളുകളില്‍ ആവശ്യത്തിന് അവ റഷ്യയില്‍ നിന്നും ലഭിച്ചില്ലെങ്കില്‍ സാധാരണക്കാര്‍ കഷ്ടപ്പെടുമുന്നുറപ്പാണ്. പുടിന്റെ മകളുടെ മുന്‍ ഭര്‍ത്താവും ശതകോടീശ്വരനുമായ കിറില്‍ ഷാമലോവ് ഉള്‍പ്പെടെ നൂറിലേറെ പേരുടെ സാമ്പത്തിക ക്രയ വിക്രയത്തിനും അഞ്ചു റഷ്യന്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തിനും ഉപരോധം ഏര്‍പ്പെടുത്തിയ ബ്രിട്ടന്റെ നടപടിയും റഷ്യയെ അങ്ങേയറ്റം പ്രകോപിപ്പിച്ചിട്ടുണ്ട. എന്നാല്‍, ബ്രിട്ടനും അമേരിക്കയും ഒന്നിച്ചു റഷ്യന്‍ ബാങ്കുകളെ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഒരുപക്ഷെ ബാങ്കുകളുടെ തകര്‍ച്ചയിലേക്ക് തന്നെ വഴിയൊരുക്കിയേക്കാം എന്ന ആശങ്കയും റഷ്യന്‍ ഭാഗത്തുണ്ട്.

റഷ്യന്‍ വിമാന കമ്പനിയായ എയ്‌റോ ഫ്ളോട്ടിനു വിലക്കേര്‍പ്പെടുത്തിയ ബ്രിട്ടന്റെ നടപടിക്ക് തിരിച്ചടിയായി ബ്രിട്ടീഷ് വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ക്കു റഷ്യന്‍ ആകാശം ഉപയോഗിക്കാനുള്ള അവകാശം റഷ്യയും നിക്ഷേധിച്ചിരിക്കുകയാണ്. കോടീശ്വരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം വഴി അവര്‍ക്കു യുകെയില്‍ കാലുകുത്തുന്നതിനും തടസമാകും. ഇതോടെ അടിക്കലും തിരിച്ചടിക്കലുമായി മുന്നേറുകയാണ് റഷ്യന്‍ – ബ്രിട്ടീഷ് തര്‍ക്കം. സമാധാന ഫോര്‍മുല ചര്‍ച്ച ചെയ്യാമെന്ന് പുടിന്‍ സൂചന നല്‍കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം അത്ര പെട്ടെന്ന് മടങ്ങിയെത്താനും സാധ്യതയില്ല.