യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വന്‍രക്ഷാദൗത്യവുമായി കേന്ദ്രം; തിരിച്ചെത്തിക്കുക സര്‍ക്കാര്‍ ചിലവില്‍

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ അയല്‍ രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തിക്കടുത്ത് താമസിക്കുന്നവര്‍ ആദ്യം എത്തണം. അവശ്യ ചെലവുകള്‍ക്കുള്ള പണം (യുഎസ് ഡോളര്‍), പാസ്‌പോര്‍ട്ട്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ കൈയില്‍ കരുതണം. ഒഴിപ്പിക്കല്‍ നടപടി പ്രവര്‍ത്തനക്ഷമമായാല്‍ ഇന്ത്യക്കാര്‍ സ്വന്തം നിലയില്‍ ഗതാഗത സംവിധാനം ഒരുക്കി അതിര്‍ത്തികളിലേക്ക് എത്തണം. യാത്ര ചെയ്യുന്ന വാഹനത്തില്‍ ഇന്ത്യന്‍ പതാക പതിക്കണമെന്നും എംബസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൂര്‍ണമായും സര്‍ക്കാര്‍ ചിലവിലാണ് ഒഴിപ്പിക്കല്‍ നടക്കുക.

അതേസമയം, 18,000 പേരാണ് നിലവില്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നത്. അതില്‍ ആയിരം പേരെ ഇന്നു തന്നെ ഒഴിപ്പിക്കും. കിഴക്ക്, തെക്ക് പടിഞ്ഞാറന്‍ മേഖലകളിലാണ് ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുള്ളത്. ഇവരെ ഹംഗറി, റുമാനിയ എന്നീ രാജ്യങ്ങളില്‍ എത്തിച്ച ശേഷം റുമാനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റിലെ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ നാട്ടിലെത്തിക്കാനാണ് നിലവിലുള്ള തീരുമാനം. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും സംഘം രക്ഷാദൗത്യത്തിനായി റുമാനിയയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

സഹായം ആവശ്യമുള്ളവര്‍ അതാത് ചെക്ക്പോസ്റ്റുകളില്‍ സജ്ജീകരിച്ചിട്ടുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കണമെന്നും എംബസി നിര്‍ദ്ദേശിച്ചു. ആദ്യ ഘട്ടത്തില്‍ പ്രധാനമായും വിദ്യാര്‍ത്ഥികളെയാണ് ഒഴിപ്പിക്കുക. ക്രമറ്റോസ്‌ക്, കര്‍കീവ്, ലിവിവ്, കീവ്, ഒഡേസ, ഇവാനോ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുണ്ട്. എണ്ണൂറിലധികം വിദ്യാര്‍ത്ഥികളെ ആദ്യം നാട്ടിലെത്തിക്കാനാണു തീരുമാനം. പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രൈന്‍ അതിര്‍ത്തിയായ ലിവിവില്‍ ക്യാംപ് തുടങ്ങും. പോളണ്ട് വഴി നാട്ടിലേക്ക് തിരിക്കാന്‍ ഓഫീസുമായി ബന്ധപ്പെടാനുള്ള നമ്പറും മെയില്‍ ഐഡിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍ +48660460814, +48606700105.