യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും; സ്റ്റാലിന്‍

ചെന്നൈ: യുക്രൈന്‍-റഷ്യ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. യുക്രൈനില്‍ കുടുങ്ങി കിടക്കുന്നവര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് യുക്രൈനിലേക്ക് പഠനാവശ്യങ്ങള്‍ക്കായി പോയ അയ്യായിരത്തോളം വിദ്യാര്‍ത്ഥികളുടെ യാത്ര ചിലവ് വഹിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും കീവില്‍ ആണുള്ളതെന്നാണ് വിവരം. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് സ്റ്റാലിന്‍ കത്തയച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളുമുള്ള യുദ്ധ സാഹചര്യത്തില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ യുക്രൈനില്‍ കുടുങ്ങിക്കിടക്കുകയാണ് വിദ്യാര്‍ത്ഥികളടക്കമുള്ള പൗരന്മാര്‍. ഇവരെ മടക്കിക്കൊണ്ടുവരാന്‍ നാളെ മുതല്‍ അയല്‍രാജ്യങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വിമാനങ്ങള്‍ അയക്കുമെന്ന് സൂചനയുണ്ട്. റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങള്‍ അയക്കാനാണ് സാധ്യത. ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചില അതിര്‍ത്തി പോസ്റ്റുകളില്‍ എത്തിയിട്ടുണ്ട്.

പലയിടത്തും ബങ്കറുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളവും ഭക്ഷണവും ഉറപ്പാക്കണമെന്ന കത്ത് എംബസി ഇന്നലെ യുക്രൈന്‍ പ്രസിഡന്റിന് നല്‍കിയിരുന്നു. വ്യോമമേഖല അടച്ച സാഹചര്യത്തില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ രാജ്യങ്ങള്‍ വഴി ഇവരെ തിരികെ കൊണ്ടുവരാനാണ് തീരുമാനം. ഇതിനുള്ള രജിസ്‌ട്രേഷന്‍ ഇന്ത്യ തുടങ്ങി കഴിഞ്ഞു.